ശബരിമല സ്വർണക്കൊള്ളയിൽ സിപിഎമ്മിന് പങ്കുണ്ടെന്നും ഒരുപാട് ആളുകൾ ഇനിയും ജയിലിലേക്ക് പോകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുല്‍ വിഷയം ഇപ്പോള്‍ കൊണ്ടുവരുന്നത് ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസ് വഴി തിരിച്ച് വിടാനുള്ള ശ്രമമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരേ കാര്യത്തിന് രണ്ട് തവണ നടപടിയെടുക്കാന്‍ ആവില്ലെന്നും കോണ്‍ഗ്രസ് എടുത്തത് മാതൃകാപരമായ നടപടിയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
ദ്വാരപാലക ശില്പം ഏത് കോടീശ്വന് കൊടുത്തു എന്ന് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കണമെന്ന് ഞാൻ പറഞ്ഞു. അതിന് അദ്ദേഹം രണ്ട് കോടി നഷ്ടപരിഹാരം ചോദിച്ച് നോട്ടീസ് അയച്ചു. ഞാനതിന് മറുപടി നൽകി. കേസ് കോടതിയിൽ എത്തിയപ്പോൾ തുക പത്ത് ലക്ഷമായി കുറഞ്ഞു. രണ്ടുകോടിയുടെ മാനം പത്തുലക്ഷമായി കുറഞ്ഞു. കാരണം, അപ്പോഴേക്കും പത്മകുമാറിനേയും എൻ. വാസുവിനേയും അറസ്റ്റ് ചെയ്തിരുന്നു. അവരുടെ അടുത്തേക്ക് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ അയച്ചത് ആരാണ് എന്ന് അവര് മൊഴി കൊടുത്തിട്ടുണ്ട്. കടകംപള്ളിയും ഉണ്ണികൃഷ്ണൻ പോറ്റിയുമായിട്ടുള്ള ബന്ധത്തിന്റെ തെളിവ് ഞങ്ങളുടെ പക്കലുണ്ട്. എനിക്കെതിരായ കേസ് വരുമ്പോൾ അത് ഞാൻ ഹാജരാക്കുമെന്ന് വിഡി സതീശൻ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ രണ്ട് പേര്‍ അറസ്റ്റിലായിട്ടും സംഘടനാപരമായ നടപടിയെടുക്കാത്തത് ഇതിലും വലിയ നേതാക്കള്‍ക്ക് പങ്കുള്ളത് കൊണ്ടാണ്. പോലീസ് വാഹനത്തിന് ബോംബെറിഞ്ഞ ആളാണ് സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥി. ഇങ്ങനെ നിലപാടെടുക്കുന്ന വേറൊരു പാര്‍ട്ടി ഉണ്ടാകുമോ?. കടകംപള്ളി സുരേന്ദ്രനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധമുണ്ടായിരുന്നു. ഇതിന്റെ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കും. ഈ കൊള്ളയ്ക്ക് കുടപിടിച്ചത് ദേവസ്വം ബോര്‍ഡ് മന്ത്രിയാണെന്ന് അദ്ദേഹം വിമർശിച്ചു.
അയ്യപ്പന്റെ സ്വർണം മോഷ്ടിച്ചതിന്റെ പേരിൽ പ്രധാനപ്പെട്ട നേതാക്കൾ ജയിലിലായിട്ടും സംഘടനാ തലത്തിൽ പോലും നടപടി സ്വീകരിക്കില്ലെന്ന നിലപാടാണ് പാർട്ടി സെക്രട്ടറിക്ക്. അതിന് മുഖ്യമന്ത്രിയുടെ പൂർണ പിന്തുണയുണ്ട്. ഇവർ ഇനിയും മൊഴികൊടുത്താൽ, ഇതിനേക്കാൾ ഉയർന്ന സിപിഎം നേതാക്കൾ ജയിലിൽ പോകുമെന്ന പേടി കൊണ്ടാണ് നടപടി എടുക്കാത്തത്.










