സിംബാബ്‌വെക്കെതിരായ ആധികാരിക വിജയത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനത്തെയും ടീമിലെ സ്ഥാനത്തെയും വിലയിരുത്തി മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ രംഗത്ത്. സഞ്ജു തന്റെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റിയെന്നും വരും മത്സരങ്ങളിൽ വലിയ സ്കോറുകൾ അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുന്നുവെന്നും അശ്വിൻ പറഞ്ഞു.
റിങ്കു സിംഗിന് പകരക്കാരനായി പ്ലേയിംഗ് ഇലവനിലെത്തിയ സഞ്ജു, അഭിഷേക് ശർമ്മക്കൊപ്പം ഓപ്പണറായി ഇറങ്ങി 15 പന്തിൽ 24 റൺസാണ് അടിച്ചുകൂട്ടിയത്. ഇന്ത്യയുടെ സ്കോർ 256-ൽ എത്തിക്കുന്നതിൽ ഈ പവർപ്ലേ വെടിക്കെട്ട് വലിയ പങ്കുവഹിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ സഞ്ജുവിന്റെ പ്രകടനത്തെ വിശകലനം ചെയ്തത്. “സഞ്ജു സാംസൺ എന്ന താരത്തെ എനിക്ക് വ്യക്തിപരമായി അറിയാം. അദ്ദേഹം ടീമിനായി തന്റെ ദൗത്യം ഈ മത്സരത്തിൽ പൂർത്തിയാക്കി. ഈ ലോകകപ്പിൽ ഇന്ത്യ നേരിട്ട പ്രധാന പ്രശ്നം ഓപ്പണിംഗ് കൂട്ടുകെട്ടായിരുന്നു. സഞ്ജു വന്നതോടെ അതിന് പരിഹാരമായി. ഫൈനൽ വരെ ഇത്തരത്തിൽ 15 പന്തിൽ 30 റൺസ് വീതം നൽകാൻ സഞ്ജുവിന് സാധിച്ചാൽ അത് ടീമിന് വലിയ ഗുണമാകും,” അശ്വിൻ വ്യക്തമാക്കി.
സഞ്ജുവിനെ വ്യക്തിപരമായി ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയിൽ താരം വലിയ സ്കോറുകൾ കണ്ടെത്തണമെന്ന് അശ്വിൻ ആഗ്രഹിക്കുന്നു. “വർഷങ്ങളുടെ കഠിനാധ്വാനത്തിന് ശേഷമാണ് ഇത്തരമൊരു വലിയ വേദി ലഭിക്കുന്നത്. അത് സഞ്ജു കൃത്യമായി ഉപയോഗിക്കണം. ഈ ലോകകപ്പ് ഒരു സെഞ്ച്വറിയോടെയോ അല്ലെങ്കിൽ ഒരു മാച്ച് വിന്നിംഗ് ഇന്നിംഗ്‌സോടെയോ സഞ്ജു അവസാനിപ്പിക്കണം എന്നാണ് എന്റെ ആഗ്രഹം. സഞ്ജു അത് അർഹിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
സിംബാബ്‌വെയെ തകർത്ത് ആത്മവിശ്വാസത്തോടെ ടീം ഇന്ത്യ കൊൽക്കത്തയിൽ എത്തിക്കഴിഞ്ഞു. ഞായറാഴ്ച വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന പോരാട്ടം ഇന്ത്യക്ക് നിർണ്ണായകമാണ്. ഈ മത്സരത്തിൽ വിജയിക്കുന്നവർക്ക് മാത്രമേ സെമി ഫൈനൽ ഉറപ്പിക്കാൻ സാധിക്കൂ. വിൻഡീസിനെതിരെയും സഞ്ജു തന്റെ ആക്രമണശൈലി തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.











