ഗുജറാത്തിലെ ഒരു ഗ്രാമത്തിൽ നിന്ന് വക്കീലാകാൻ മോഹിച്ച് മുംബൈയിലെത്തിയതായിരുന്നു ബൽവന്ത്‌റായ്. നിയമപഠനം പൂർത്തിയാക്കിയെങ്കിലും, ആ തൊഴിലിനോട് അദ്ദേഹത്തിന് പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. കുടുംബം പുലർത്താൻ അദ്ദേഹം മുംബൈയിലെ തെരുവുകളിൽ അലഞ്ഞു. ആദ്യം ഒരു ഡൈയിംഗ് ഫാക്ടറിയിൽ ക്ലർക്കായി, പിന്നെ ഒരു തടിമില്ലിൽ സഹായിയായി. സ്വന്തമായി തുടങ്ങിയ പല ബിസിനസ്സുകളും ദയനീയമായി തകർന്ന് പരാജയത്തിൻ്റെ കയ്പ്പു രുചി മാത്രം അനുഭവിച്ചറിഞ്ഞ കാലമായിരുന്നു അത്. സൈക്കിളിൽ ഓരോ കടയിലും കയറിയിറങ്ങി സാധനങ്ങൾ വിൽക്കാൻ വരെ നോക്കിയെങ്കിലും പലരും അദ്ദേഹത്തെ പുച്ഛിച്ചു തള്ളി.
പക്ഷേ, ആ പരാജയങ്ങൾക്കിടയിലാണ് അദ്ദേഹം ഒരു കാര്യം ശ്രദ്ധിച്ചത്. അക്കാലത്ത് ഇന്ത്യയിൽ മരങ്ങൾ ഒട്ടിക്കാൻ ഉപയോഗിച്ചിരുന്നത് ‘സാറസ്’ (Saress) എന്ന പശയായിരുന്നു. മൃഗങ്ങളുടെ കൊഴുപ്പും എല്ലും ഉരുക്കി നിർമ്മിക്കുന്ന ആ പശയ്ക്ക് സഹിക്കാൻ കഴിയാത്ത ദുർഗന്ധമായിരുന്നു. മാത്രമല്ല, അത് ചൂടാക്കി ഉരുക്കി ഉപയോഗിക്കുക എന്നത് വലിയ അധ്വാനമായിരുന്നു. മരപ്പണിക്കാർ ആ പശയെ വെറുത്തിരുന്നു. അവിടെയാണ് ബൽവന്ത്‌റായ് തന്റെ വിജയത്തിന്റെ കനൽ കണ്ടത്. വിദേശത്തു നിന്ന് പിവിഎ (PVA) അധിഷ്ഠിത പശകൾ ഇറക്കുമതി ചെയ്യാൻ ബൽവന്ത്‌റായ് തീരുമാനിച്ചു. അത് വിജയിച്ചതോടെ, സ്വന്തമായി ഒരു ഇന്ത്യൻ പശ നിർമ്മിക്കാൻ അദ്ദേഹം തീരുമാനിച്ചു.
അങ്ങനെ 1959-ൽ ഒരു ചെറിയ ഷെഡിൽ പിഡിലൈറ്റ് (Pidilite) ജനിച്ചു. മരപ്പണിക്കാർക്ക് ദുർഗന്ധമില്ലാത്തതും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായ ഒരു സിന്തറ്റിക് പശ അദ്ദേഹം വികസിപ്പിച്ചെടുത്തു. അതായിരുന്നു ‘ഫെവിക്കോൾ’.ജർമ്മൻ വാക്കായ ‘ഫെവി’ (Fevi – ഉറപ്പുള്ളത്), ലാറ്റിൻ വാക്കായ ‘കോൾ’ (Col – ഒട്ടിക്കുന്നത്) എന്നിവ ചേർത്താണ് ഈ പേര് അദ്ദേഹം കണ്ടെത്തിയത്. പരസ്യങ്ങൾ നൽകാൻ പണമില്ലാത്തതിനാൽ അദ്ദേഹം ചെയ്തത് ഒരു മാസ്റ്റർ പ്ലാനായിരുന്നു—നേരിട്ട് മരപ്പണിക്കാരെ കണ്ട് തന്റെ ഉൽപ്പന്നം പരിചയപ്പെടുത്തുക. ‘ഫെവിക്കോൾ’ എന്നാൽ വെറുമൊരു പശ മാത്രമല്ല, അത് ‘ഉറപ്പിന്റെ പ്രതീകം’ ആണെന്ന് അദ്ദേഹം അവരെ വിശ്വസിപ്പിച്ചു.
പതിയെ ഫെവിക്കോൾ ഇന്ത്യയിലെ മരപ്പണി രംഗത്തെ മാറ്റിമറിച്ചു. എന്നാൽ ബൽവന്ത്‌റായ് അവിടെയും നിർത്തിയില്ല. ഓരോ വീട്ടിലും എന്തെങ്കിലുമൊക്കെ ഒട്ടിക്കാൻ ഒരു പരിഹാരം വേണമെന്ന അദ്ദേഹത്തിന്റെ ചിന്തയിൽ നിന്നാണ് ഫെവിക്വിക് (Fevikwik) പിറന്നത്. സാധാരണക്കാരുടെ ഓരോ ചെറിയ പ്രശ്നത്തിലും അദ്ദേഹം ശ്രദ്ധിച്ചു. ഉടഞ്ഞുപോയ കളിപ്പാട്ടങ്ങൾ മുതൽ വിണ്ടുപോയ പൈപ്പുകൾ വരെ നന്നാക്കാൻ അദ്ദേഹം പുതിയ ഉൽപ്പന്നങ്ങൾ കൊണ്ടുവന്നു.
സെക്കൻഡുകൾക്കുള്ളിൽ എന്തും ഒട്ടിക്കാവുന്ന ഒരു പശ! അത് ഇന്ത്യയിലെ സാധാരണക്കാരുടെ ഇടയിൽ ഒരു തരംഗമായി മാറി. “Chutki mein chipkaye” എന്ന ആ ടാഗ്‌ലൈൻ പോലെ തന്നെ, ഉടഞ്ഞുപോയ കളിപ്പാട്ടങ്ങളും പാത്രങ്ങളും ചെരിപ്പുകളുമെല്ലാം നിമിഷനേരം കൊണ്ട് ഫെവിക്വിക് കൂട്ടിയിണക്കി. മൃഗങ്ങളുടെ കൊഴുപ്പ് ഉപയോഗിച്ചിരുന്ന ഒരു ഇൻഡസ്ട്രിയെ കെമിക്കൽ സയൻസിന്റെ അത്ഭുതമാക്കി അദ്ദേഹം മാറ്റിമറിച്ചു. എം-സീൽ (M-Seal), ഡോക്ടർ ഫിക്സിറ്റ് (Dr. Fixit) എന്നിങ്ങനെ അദ്ദേഹം തൊട്ടതെല്ലാം പൊന്നായി മാറി.
2013-ൽ തന്റ 88-ാം വയസ്സിൽ അദ്ദേഹം അന്തരിക്കുമ്പോൾ, ഇന്ത്യയിലെ പശ ഇൻഡസ്ട്രിയുടെ നട്ടെല്ലായി അദ്ദേഹം മാറിക്കഴിഞ്ഞിരുന്നു. പരാജയങ്ങളിൽ തളരാതെ, ചുറ്റുമുള്ളവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടാൽ ആർക്കും ഒരു വിശ്വവിജയിയാകാം എന്ന് ബൽവന്ത്‌റായ് കല്യാൺജി പരേഖ് തെളിയിച്ചു.ഇന്ന് ഏകദേശം 30,000 കോടി രൂപയ്ക്ക് മുകളിൽ വിപണി മൂല്യമുള്ള (Market Cap) ഭീമൻ കമ്പനിയാണ് പിഡിലൈറ്റ്.70-ലധികം രാജ്യങ്ങളിൽ പിഡിലൈറ്റ് സാന്നിധ്യമറിയിക്കുന്നു.പശ വിപണിയുടെ 70 ശതമാനത്തിലധികവും ഇന്നും ഈ ഒരു കമ്പനിയുടെ കുത്തകയാണ്.













Discussion about this post