തിരുവനന്തപുരം: ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍.ശ്രീലേഖയ്ക്കെതിരെ വിമർശനവുമായി മന്ത്രി വി.ശിവൻകുട്ടിയും രംഗത്ത്. എംഎൽഎ ഓഫിസ് ഒഴിയാൻ പറയാൻ എന്ത് അധികരമാണ് ശ്രീലേഖയ്ക്കുള്ളതെന്നാണ് വി.ശിവൻകുട്ടിയുടെ സംശയം. ഒരു കൗൺസിലർക്ക് അത് പറയാൻ അവകാശമില്ല. അധികാരമേറ്റ് മൂന്ന് ദിവസം ആയപ്പോൾ ഗുജറാത്ത്, യുപി മോഡൽ നടപ്പിലാക്കാനാണ് ശ്രമം. ധിക്കാരവും അഹങ്കാരവും വകവച്ചു കൊടുക്കില്ല. ഡിജിപി വിചാരിച്ചാൽ പോലും എംഎൽഎ ഓഫിസ് ഒഴിപ്പിക്കാൻ കഴിയില്ല. പിന്നെയാണോ കൗൺസിലറെന്നും ശിവൻകുട്ടി ചോദിച്ചു.
തിരുവനന്തപുരം കോർപ്പറേഷൻ കെട്ടിടത്തിൽ തുച്ഛവാടകയ്ക്ക് പ്രവർത്തിക്കുന്ന വി കെ പ്രശാന്ത് എംഎൽഎയുടെ ഓഫീസ് ഒഴിയണമെന്ന് ശ്രീലേഖ ആവശ്യപ്പെട്ടതിനോടാണ് സിപിഎം നേതാക്കളുടെ പ്രതികരണം. സംഭവത്തിൽ കടകം പള്ളി സുരേന്ദ്രനും സമാനമായ പ്രതികരണം നടത്തി രംഗത്ത് എത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് മന്ത്രി ശിവൻകുട്ടിയുടെ പ്രതികരണം.
പ്രശാന്ത് തനിക്ക് സഹോദരതുല്യൻ ആണെന്നും ഓഫിസിൻറെ കാര്യം അഭ്യർഥിക്കുകയാണ് ചെയ്തതെന്നും ആർ ശ്രീലേഖ വിശദീകരണം നൽകിയിരുന്നു. പറ്റുമെങ്കിൽ ഒഴിപ്പിച്ചോ എന്നാണ് ഇക്കാര്യത്തിൽ അദ്ദേഹം തനിക്ക് നൽകിയ മറുപടിയെന്നും ശ്രീലേഖ മാദ്ധ്യമങ്ങളെ അറിയിച്ചു.കെട്ടിടത്തിലുള്ള വാര്‍ഡ് കൗണ്‍സിലറുടെ ഓഫിസിൽ സൗകര്യമില്ലെന്നും അതുകൊണ്ട് ഇതേസ്ഥലത്തുള്ള എംഎൽഎ ഓഫിസ് ഒഴിയണമെന്നുമാണ് ശ്രീലേഖ ഫോണിലൂടെ ആവശ്യപ്പെട്ടത്. പിന്നീട് ഓഫിസിൽ നേരിട്ടെത്തിയും ആവശ്യം ഉന്നയിച്ചു.
ശ്രീലേഖയുടെ നടപടി ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. ഏഴ് വർഷമായി വട്ടിയൂർക്കാവിലെ ആയിരക്കണക്കിന് സാധാരണക്കാർക്ക് ആശ്രയമായ ഒരു ഓഫിസിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നത് രാഷ്ട്രീയ പകപോക്കലല്ലാതെ മറ്റൊന്നുമല്ല. ജനപ്രതിനിധിയുടെ ഓഫിസ് എന്നത് കേവലം ഒരു കെട്ടിടമല്ല. അത് ജനങ്ങൾക്ക് സേവനം ലഭിക്കാനുള്ള ഇടമാണ്.
കോർപറേഷൻ നിശ്ചയിച്ച വാടക കൃത്യമായി നൽകി, നിയമപരമായി പ്രവർത്തിക്കുന്ന ഒരു ഓഫിസിനെതിരെയുള്ള നീക്കം സാമാന്യ മര്യാദകളുടെ ലംഘനമാണ്. ഓഫിസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് നൽകേണ്ടത് നഗരസഭാ സെക്രട്ടറിയാണ്. വ്യക്തിവിരോധം തീർക്കാൻ കൗൺസിലർ നേരിട്ട് ഇറങ്ങുന്നതല്ല കീഴ്‌വഴക്കമെന്നും ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.













Discussion about this post