ബോംബെയിലെ കൊളാബയിലുള്ള കടലോരത്തെ ആ വലിയ മാളികയിൽ, ഒരു മഞ്ഞുകാലത്ത് ജനിച്ച ആ ആൺകുട്ടി വളർന്നത് സുഖലോലുപതയുടെ ലോകത്തായിരുന്നു. പക്ഷേ, ആഡംബരങ്ങളേക്കാൾ അവന്റെ ഉള്ളിൽ നിറഞ്ഞുനിന്നത് ഏകാന്തതയും മുത്തശ്ശി പഠിപ്പിച്ചു കൊടുത്ത മൂല്യങ്ങളുമായിരുന്നു. പത്ത് വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ മാതാപിതാക്കൾ വേർപിരിഞ്ഞു. 1940-കളിലെ ഇന്ത്യൻ സമൂഹത്തിൽ ഒരു വേർപിരിയൽ എന്നത് അത്ര എളുപ്പത്തിൽ അംഗീകരിക്കപ്പെടുന്ന ഒന്നായിരുന്നില്ല.സ്കൂളിൽ വെച്ച് മറ്റുള്ളവർ മാതാപിതാക്കളുടെ വേർപിരിയലിനെക്കുറിച്ച് ചോദിക്കുമ്പോൾ, “തല ഉയർത്തിപ്പിടിച്ച് അന്തസ്സോടെ മറുപടി പറയുക, ഒരിക്കലും തളരരുത്” എന്ന മുത്തശ്ശിയുടെ ഉപദേശമാണ് ആ കുട്ടിയെ പിൽക്കാലത്ത് ലോകം ആദരിക്കുന്ന വ്യക്തിത്വമാക്കി മാറ്റിയത്. രത്തൻ ടാറ്റയാണ് ആ വ്യക്തി.
അദ്ദേഹത്തിന്റെ ജീവിതം ഒരു തിരക്കഥ പോലെ നാടകീയമാണ്. അമേരിക്കയിലെ കോർണൽ സർവ്വകലാശാലയിൽ നിന്ന് ആർക്കിടെക്ചർ പഠനം പൂർത്തിയാക്കി അവിടെ തന്നെ ഒരു ജോലി കണ്ടെത്തി സ്ഥിരതാമസമാക്കാൻ ഒരുങ്ങിയതായിരുന്നു രത്തൻ. പ്രണയവും സ്വപ്നങ്ങളും ആ മണ്ണിൽ അദ്ദേഹത്തെ കാത്തിരിപ്പുണ്ടായിരുന്നു. എന്നാൽ വിധിയുടെ നിയോഗം മറ്റൊന്നായിരുന്നു. മുത്തശ്ശിയുടെ ആരോഗ്യനില വഷളായപ്പോൾ, എല്ലാം ഉപേക്ഷിച്ച് തിരികെ ഇന്ത്യയിലേക്ക് വിമാനം കയറുമ്പോൾ അദ്ദേഹം അറിഞ്ഞിരുന്നില്ല, താൻ ഭാരതത്തിന്റെ വ്യവസായ ഭൂപടം മാറ്റിവരയ്ക്കാൻ പോവുകയാണെന്ന്.
തിരികെ വന്നപ്പോൾ അദ്ദേഹം നേരിട്ടത് ടാറ്റാ ഗ്രൂപ്പിലെ അധികാര വടംവലികളും വെല്ലുവിളികളുമായിരുന്നു. തന്റെ വളർത്തച്ഛനായ നേവൽ ടാറ്റയും ടാറ്റാ ഗ്രൂപ്പിന്റെ അന്നത്തെ തലവൻ ജെ.ആർ.ഡി. ടാറ്റയും തമ്മിലുള്ള ബന്ധം രത്തൻ ടാറ്റയെ സംബന്ധിച്ച് പലപ്പോഴും ഒരു നൂൽപ്പാലത്തിലൂടെയുള്ള നടത്തമായിരുന്നു. എന്നാൽ ആ ബാല്യകാലത്തെ ഏകാന്തത അദ്ദേഹത്തിന് നൽകിയ കരുത്ത് ഏത് പ്രതിസന്ധിയെയും ശാന്തമായി നേരിടാൻ അദ്ദേഹത്തെ സഹായിച്ചു.
ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്തേക്ക് എത്തുന്നതിന് മുൻപ് അദ്ദേഹം ജോലി ചെയ്തത് ജംഷദ്‌പൂരിലെ ടാറ്റ സ്റ്റീലിന്റെ ചുട്ടുപൊള്ളുന്ന ഫർണസുകൾക്ക് മുന്നിലായിരുന്നു. സാധാരണ തൊഴിലാളികൾക്കൊപ്പം വിയർപ്പൊഴുക്കി മണ്ണും കരിയും പുരണ്ട് അദ്ദേഹം പഠിച്ചത് ബിസിനസ്സ് തന്ത്രങ്ങളല്ല, മറിച്ച് മനുഷ്യരുടെ മനസ്സാ ശാസ്ത്രമായിരുന്നു. 1991-ൽ ജെ.ആർ.ഡി ടാറ്റയിൽ നിന്ന് ടാറ്റ ഗ്രൂപ്പിന്റെ അമരക്കാരനായി അദ്ദേഹം ചുമതലയേറ്റപ്പോൾ പലരും നെറ്റിചുളിച്ചു. “ശാന്തനായ ഈ മനുഷ്യന് ഈ കൂറ്റൻ സാമ്രാജ്യത്തെ നയിക്കാൻ കഴിയുമോ?” എന്നായിരുന്നു പരിഹാസം.
എന്നാൽ രത്തൻ ടാറ്റയുടെ മറുപടി വാക്കുകളിലല്ല, പ്രവൃത്തിയിലായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ‘ടേണിംഗ് പോയിൻ്റ് സംഭവിക്കുന്നത് 1999-ലാണ്. ടാറ്റ ഇൻഡിക്ക എന്ന കാർ പരാജയപ്പെട്ടപ്പോൾ അത് വിൽക്കാനായി അദ്ദേഹം അമേരിക്കയിലെ ഫോർഡ് കമ്പനിയുടെ ഉടമയായ ബിൽ ഫോർഡിനെ കാണാൻ പോയി. “കാർ നിർമ്മിക്കാൻ അറിയില്ലെങ്കിൽ എന്തിനാണ് നീയൊക്കെ ഇതിന് ഇറങ്ങിപ്പുറപ്പെട്ടത്? നിന്റെ കമ്പനി വാങ്ങുന്നതിലൂടെ ഞാൻ നിന്നോട് വലിയൊരു ഉപകാരമാണ് ചെയ്യുന്നത്” എന്നായിരുന്നു ബിൽ ഫോർഡിന്റെ പരിഹാസം.
അപമാനിതനായി മടങ്ങിയ രത്തൻ ടാറ്റ തന്റെ രാജ്യത്തിന്റെ അഭിമാനം പണയപ്പെടുത്തിക്കൊണ്ടുള്ള ഒരു കച്ചവടത്തിനും താനില്ലെന്ന് ഉറപ്പിച്ചു. കൃത്യം ഒൻപത് വർഷങ്ങൾക്കിപ്പുറം, 2008-ൽ സാമ്പത്തിക പ്രതിസന്ധിയിൽ തകർന്നടിഞ്ഞ ഫോർഡ് കമ്പനിയുടെ ഏറ്റവും പ്രിയപ്പെട്ട ബ്രാൻഡുകളായ ജാഗ്വാറും ലാൻഡ് റോവറും (JLR) രത്തൻ ടാറ്റ വിലയ്ക്കു വാങ്ങി. അന്ന് ബിൽ ഫോർഡ് രത്തൻ ടാറ്റയുടെ കൈപിടിച്ച് വിനയത്തോടെ പറഞ്ഞു: “നിങ്ങൾ ഈ ബ്രാൻഡുകൾ വാങ്ങുന്നതിലൂടെ ഞങ്ങളോട് വലിയൊരു ഉപകാരമാണ് ചെയ്യുന്നത്.” നിശബ്ദമായ ആ മധുരപ്രതികാരം ചരിത്രത്തിലെ ഏറ്റവും വലിയ മാസ്സ് എൻട്രി ആയിരുന്നു.
അദ്ദേഹം വെറുമൊരു ബിസിനസ്സുകാരനായിരുന്നില്ല. മഴയത്ത് ബൈക്കിൽ ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും ഇരുത്തി നനഞ്ഞുപോകുന്ന ഒരു സാധാരണക്കാരനെ കണ്ടപ്പോഴാണ്, ഇന്ത്യക്കാരന് താങ്ങാനാവുന്ന ഒരു സുരക്ഷിത കാർ വേണമെന്ന ആഗ്രഹം അദ്ദേഹത്തിന്റെ ഉള്ളിൽ ‘നാനോ’ (Nano) ആയി പിറന്നത്. നാനോ സാമ്പത്തികമായി വലിയ ലാഭമുണ്ടാക്കിയില്ലായിരിക്കാം, പക്ഷേ ഒരു വ്യവസായി എന്നതിലുപരി ഒരു മനുഷ്യസ്നേഹിയുടെ കരുതലായിരുന്നു ആ കുഞ്ഞു കാർ.
ലാഭവിഹിതത്തിന്റെ വലിയൊരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവെക്കുന്ന ടാറ്റ ഗ്രൂപ്പിനെ ലോകത്തിലെ ഏറ്റവും വലിയ ചാരിറ്റബിൾ സ്ഥാപനങ്ങളിൽ ഒന്നാക്കി അദ്ദേഹം മാറ്റി. അദ്ദേഹത്തിന്റെ വരികൾ ഇന്നും ലോകത്തിന് വഴികാട്ടിയാണ്: “നിങ്ങളുടെ മേൽ എറിയുന്ന ഓരോ കല്ലുകളും ശേഖരിക്കുക, അവ കൊണ്ട് ഒരു ഗോപുരം പണിയുക.”
രത്തൻ ടാറ്റ എന്ന ഇതിഹാസം ഇന്നീ ലോകത്തില്ലെങ്കിലും, ടാറ്റ എന്ന പേര് ഓരോ ഇന്ത്യക്കാരന്റെയും ആത്മവിശ്വാസമാണ്. ഉപ്പ് മുതൽ വിമാനം വരെ നീളുന്ന ആ സാമ്രാജ്യത്തിന്റെ യഥാർത്ഥ മൂല്യം അതിന്റെ ടേണോവറല്ല, മറിച്ച് രത്തൻ ടാറ്റ പകർന്നുനൽകിയ ആ ‘നന്മ’യാണ്.













Discussion about this post