തിരുവനന്തപുരം : ശബരിമലയിലെ സ്വർണ്ണക്കൊള്ളയുടെ വ്യാപ്തി ഞെട്ടിപ്പിക്കുന്നതെന്ന് എസ്ഐടി റിപ്പോർട്ട്. കട്ടിളപ്പാളികളിലെയും ദ്വാരപാലക ശില്പങ്ങളിലെയും കൂടാതെ പ്രഭാമണ്ഡലത്തിലെയും ശിവ, വ്യാളീ രൂപങ്ങളിലെയും സ്വര്‍ണവും കവര്‍ന്നുവെന്നാണ് എസ്ഐടി റിപ്പോർട്ട് വ്യക്തമാക്കുന്നത്. പ്രഭാമണ്ഡലത്തിലെ ഏഴു പാളികളിലെ സ്വര്‍ണമാണ് കൊള്ളയടിച്ചത്. കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവരൂപം, വ്യാളീ രൂപം എന്നിവയിൽ പൊതിഞ്ഞ സ്വര്‍ണവും കൊള്ളയടിക്കപ്പെട്ടതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
പ്രത്യേക അന്വേഷണസംഘം കോടതിയിൽ നൽകിയ റിപ്പോര്‍ട്ടിലാണ് സുപ്രധാന കണ്ടെത്തലുകളുള്ളത്. പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവരൂപത്തിലെയും വ്യാളീരൂപത്തിലെയും പൊതിഞ്ഞ സ്വര്‍ണം കടത്തികൊണ്ടുപോയി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷനിൽ എത്തിച്ചാണ് വേര്‍തിരിച്ചതെന്നും എസ്ഐടി ഹൈക്കോടതിയിൽ നൽകിയ റിപ്പോര്‍ട്ടിൽ പറയുന്നു.
ശബരിമലയിൽ നിന്നും കൊള്ളയടിക്കപ്പെട്ട സ്വർണത്തിൽ ഇനിയും കൂടുതൽ കണ്ടെത്താൻ ഉണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. പണിക്കൂലിയായി എടുത്ത സ്വർണം കേസിലെ പ്രതിയായ സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി എസ് ഐ ടിക്ക് മുന്നിൽ ഹാജരാക്കി.109. 243 ഗ്രാം സ്വർണമാണ് എസ്ഐടിക്ക് കൈമാറിയത്.








