വിദർഭയിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർ താരോദയം പിറന്നിരിക്കുന്നു. 24 വയസ്സുകാരൻ അമൻ മൊഖാഡെയാണ് വിജയ് ഹസാരെ ട്രോഫിയിൽ അവിശ്വസനീയമായ പ്രകടനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് വാർത്താലോകത്ത് ഇടം നേടുന്നത്. ടൂർണമെന്റിലെ റൺവേട്ടക്കാരിൽ ഒന്നാമനായ അമൻ, സെമി ഫൈനലിലും തകർപ്പൻ സെഞ്ച്വറി നേടിയിരുന്നു. എന്തായാലും താരത്തിന്റെ കരുത്തിൽ വിദർഭ ഫൈനലിലെത്തിയിട്ടുണ്ട്.
കളിച്ച മിക്ക മത്സരങ്ങളിലും സെഞ്ച്വറി കുറിച്ച ഈ യുവതാരം സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. അമന്റെ ഈ സീസണിലെ അവിശ്വസനീയമായ പ്രകടനങ്ങൾ:
ആദ്യ മത്സരം: 110 (99 പന്തിൽ)
രണ്ടാം മത്സരം: 82 (78 പന്തിൽ)
മൂന്നാം മത്സരം: 139 (125 പന്തിൽ)
അഞ്ചാം മത്സരം: 150* (121 പന്തിൽ)
ആറാം മത്സരം: 147 (117 പന്തിൽ)
സെമി ഫൈനൽ: 138 (122 പന്തിൽ)
ഈ ഒരു സീസണിൽ മാത്രം അഞ്ച് സെഞ്ച്വറികളാണ് താരം അടിച്ചുകൂട്ടിയത്. കേവലം റൺസ് കണ്ടെത്തുക മാത്രമല്ല, മികച്ച സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യുന്നു എന്നതും അമനെ വ്യത്യസ്തനാക്കുന്നു. സീസണിന്റെ തുടക്കത്തിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ വിദർഭയുടെ ടോപ്പ് സ്കോറർ കൂടിയായിരുന്നു മൊഖാഡെ, വിജയ് ഹസാരെ ട്രോഫിയിലും ആ ഫോം അദ്ദേഹം നിലനിർത്തി. വിജയ് ഹസാരെ സീസണിൽ ഒരു കളിക്കാരൻ നേടുന്ന ഏറ്റവും കൂടുതൽ സെഞ്ച്വറികൾ എന്ന നേട്ടത്തിനൊപ്പം താരമെത്തുകയും ചെയ്തു.
വിരാട് കോഹ്‌ലിക്ക് ശേഷം ആഭ്യന്തര ക്രിക്കറ്റിൽ ഇത്രയും സ്ഥിരതയോടെ സെഞ്ച്വറികൾ നേടുന്ന താരങ്ങൾ കുറവാണ്. അമന്റെ ഈ പ്രകടനം ന്ന ഇന്ത്യൻ ടീം സെലക്ഷനിലും വലിയ സ്വാധീനം ചെലുത്തുമെന്ന് ഉറപ്പാണ്. പക്വതയാർന്ന ബാറ്റിംഗും വലിയ ഇന്നിംഗ്‌സുകൾ കളിക്കാനുള്ള ശേഷിയുമാണ് താരത്തെ ശ്രദ്ധേയനാക്കുന്നത്.












