ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫൈനലിൽ ആതിഥേയരായ മൊറോക്കോയെ അട്ടിമറിച്ച് സെനഗൽ വീണ്ടും ആഫ്രിക്കയുടെ രാജാക്കന്മാരായി. ഗോളുകളൊന്നും നേടിയില്ലെങ്കിലും, കളിക്കളത്തിലെ വീരോചിതമായ ഇടപെടലിലൂടെ സാദിയോ മാനെ സെനഗലിന്റെ കിരീടനേട്ടത്തിൽ വലിയ പങ്ക് വഹിച്ചു.
മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരുടീമുകളും ഗോളുകൾ നേടിയിരുന്നില്ല. ശേഷം ഇഞ്ചുറി ടൈമിൽ സെനഗൽ നേടിയ ഗോൾ റഫറി നിഷേധിച്ചതും, തൊട്ടുപിന്നാലെ മൊറോക്കോയ്ക്ക് അനുകൂലമായി വിവാദ പെനാൽറ്റി അനുവദിച്ചതും വലിയ സംഘർഷത്തിന് കാരണമായി. പ്രകോപിതരായ സെനഗൽ ആരാധകർ മൈതാനത്തേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചു. സെനഗൽ താരങ്ങളും മൊറോക്കോയുടെ പകരക്കാരായ താരങ്ങളും തമ്മിൽ മൈതാനത്ത് ഏറ്റുമുട്ടി. സംഘർഷം രൂക്ഷമായതോടെ സെനഗൽ പരിശീലകൻ പാപ്പെ തിയാവ് താരങ്ങളെ മൈതാനത്ത് നിന്ന് തിരിച്ചുവിളിക്കുകയും മത്സരം ഉപേക്ഷിക്കപ്പെടുമെന്ന അവസ്ഥ വരികയും ചെയ്തു.
പിന്നാലെ മത്സരം 14 മിനിറ്റോളം തടസ്സപ്പെട്ടു. ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയ താരങ്ങളെ മൈതാനത്തേക്ക് തിരികെ കൊണ്ടുവരാൻ നേതൃത്വം നൽകിയത് സാദിയോ മാനെയായിരുന്നു. “സാദിയോ പറഞ്ഞാൽ എല്ലാവരും കേൾക്കും” എന്നാണ് സഹതാരം ലാമിൻ കാമറ പറഞ്ഞത്. മാനെയുടെ നിർദ്ദേശപ്രകാരം താരങ്ങൾ മൈതാനത്ത് തിരിച്ചെത്തുകയും കളി പുനരാരംഭിക്കുകയും ചെയ്തു.
മൊറോക്കോ താരം ബ്രാഹിം ഡയസ് എടുത്ത പെനാൽറ്റി സെനഗൽ ഗോൾകീപ്പർ എഡ്വാർഡ് മെൻഡി അനായാസം തടഞ്ഞു. തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ നാലാം മിനിറ്റിൽ പാപ്പെ ഗായെ നേടിയ തകർപ്പൻ ഗോളിലൂടെ സെനഗൽ കിരീടം സ്വന്തമാക്കി. സസ്പെൻഷനിലായിരുന്ന നായകൻ കലിദൂ കുലിബാലിയുടെ അഭാവത്തിൽ ടീമിനെ നയിച്ചത് 33-കാരനായ മാനെയായിരുന്നു. തന്റെ ആറാമത്തെ ആഫ്രിക്കൻ കപ്പ് ടൂർണമെന്റ് കളിച്ച മാനെ ഇത് തന്റെ അവസാന ടൂർണമെന്റായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആറ് ടൂർണമെന്റുകളിൽ നിന്നായി മാനെ നേടുന്ന രണ്ടാമത്തെ ആഫ്രിക്കൻ കപ്പ് കിരീടമാണിത്.












