ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് രാജ്യാന്തര വ്യോമപാതകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം ഇന്ത്യയിൽ കുടുങ്ങി. ടി20 ലോകകപ്പിൽ നിന്ന് പുറത്തായെങ്കിലും നാട്ടിലേക്ക് മടങ്ങാനാവാത്ത താരങ്ങളുടെ അവസ്ഥ വെസ്റ്റ് ഇൻഡീസ് പരിശീലകൻ ഡാരൻ സമി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.
ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യയോട് തോറ്റ് വിൻഡീസ് പുറത്തായെങ്കിലും, യുദ്ധസാഹചര്യം കാരണം വ്യോമപാതകൾ അടച്ചതാണ് ടീമിന് തിരിച്ചടിയായത്. താരങ്ങളെ നാട്ടിലെത്തിക്കാൻ വഴിയില്ലാതെ വന്നതോടെ പരിശീലകൻ ഡാരൻ സമി എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ തന്റെ നിസ്സഹായാവസ്ഥ പങ്കുവെച്ചു. “എനിക്ക് വീട്ടിൽ പോയാൽ മതി” എന്ന സമിയുടെ ഒറ്റവരി പോസ്റ്റ് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്. ദുബായ് വിമാനത്താവളത്തിലുണ്ടായ നാശനഷ്ടങ്ങളും ഗൾഫ് മേഖലയിലെ വിമാന സർവീസുകൾ നിർത്തിവെച്ചതും ടീമിന്റെ മടക്കയാത്ര അനിശ്ചിതത്വത്തിലാക്കി.
താരങ്ങളുടെ സുരക്ഷ മുൻനിർത്തി ഐസിസിയുമായും ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായും ചേർന്ന് ചർച്ചകൾ നടത്തുകയാണെന്ന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് (CWI) അറിയിച്ചു. ഗൾഫ് മേഖലയിലെ സുരക്ഷാ ഭീഷണിയെത്തുടർന്ന് പല വിമാനക്കമ്പനികളും റൂട്ടുകൾ മാറ്റുകയോ സർവീസുകൾ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിന് പുറമെ സിംബാബ്‌വെ ടീമും സമാനമായ സാഹചര്യത്തിൽ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുകയാണ്.
വെസ്റ്റ് ഇൻഡീസ് താരങ്ങൾ ഇപ്പോഴും ഇന്ത്യയിൽ തന്നെയാണെന്നും അവർ എപ്പോൾ മടങ്ങുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ബിസിസിഐ ഉദ്യോഗസ്ഥൻ അറിയിച്ചു. നിലവിൽ ഐസിസിയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. താരങ്ങൾ സുരക്ഷിതരാണെന്നും നാട്ടിലേക്ക് മടങ്ങാൻ വലിയ സമ്മർദ്ദം അവർക്കില്ലെന്നും ബിസിസിഐ കൂട്ടിച്ചേർത്തു.












