ന്യൂഡൽഹി : പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യയും ഖത്തറും തമ്മിലുള്ള വാതക ഇന്ധനവിതരണ ശൃംഖലയെ ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ഓസ്ട്രേലിയയും കാനഡയും. ഇന്ത്യയ്ക്ക് ആവശ്യമുള്ള ഗ്യാസ് വിതരണം ചെയ്യാൻ തയ്യാറാണെന്ന് ഓസ്ട്രേലിയയും കാനഡയും വ്യക്തമാക്കി. ഇന്ത്യയുടെ നിലവിലുള്ള ഊർജ്ജ സ്റ്റോക്ക് പര്യാപ്തമാണെന്നും പുതിയ വിതരണ ശൃംഖലകളെ കുറിച്ചുള്ള തീരുമാനം വൈകാതെ സ്വീകരിക്കുമെന്നും ആണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.
ഖത്തറിൽ നിന്നുള്ള ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) വിതരണത്തിൽ തുടർച്ചയായ തടസ്സങ്ങൾ നേരിടുന്നുണ്ടെങ്കിലും, ഊർജ്ജ സുരക്ഷയുടെ കാര്യത്തിൽ നിലവിൽ പ്രതിസന്ധികൾ ഒന്നും ഇല്ല എന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഇന്ത്യ പ്രതിദിനം ഏകദേശം 195 ദശലക്ഷം സ്റ്റാൻഡേർഡ് ക്യുബിക് മീറ്റർ (MMSCMD) ഗ്യാസ് ഇറക്കുമതി ചെയ്യുന്നു, അതിൽ ഏകദേശം 60 MMSCMD ഖത്തർ വിതരണം ചെയ്യുന്നു. എന്നാൽ സമീപകാല തടസ്സങ്ങൾ മൂലം കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (CNG) വിതരണത്തിൽ ആശങ്കകൾ ഉയർന്ന സാഹചര്യത്തിലാണ് ഇന്ത്യ ബദൽ മാർഗ്ഗങ്ങൾ തേടുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര ഊർജ്ജ ഏജൻസി (ഐഇഎ), പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്) എന്നിവയുമായി ഇന്ത്യ ചർച്ചകൾ നടത്തിവരികയാണ്. കപ്പൽ ഇൻഷുറൻസിനായി ഇന്ത്യ അമേരിക്കയുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമാകുന്നതിനിടയിൽ ഖത്തർ തങ്ങളുടെ പ്ലാന്റുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെത്തുടർന്ന് എൽഎൻജി ഉത്പാദനം നിർത്തിവച്ചിരിക്കുകയാണ്. കൂടാതെ പശ്ചിമേഷ്യയിലെ എണ്ണ, വാതക കയറ്റുമതിക്കുള്ള നിർണായക ഷിപ്പിംഗ് റൂട്ടായ ഹോർമുസ് കടലിടുക്ക് നിലവിൽ അടച്ചിരിക്കുന്നതിനാൽ, ഖത്തറിലേക്ക് കപ്പലുകൾ അയയ്ക്കാനും കഴിയില്ല. ഇന്ത്യയിലെ വ്യാവസായിക ഉപഭോക്താക്കൾക്കും നഗര ഗ്യാസ് വിതരണ കമ്പനികൾക്കും 40% വരെ വിതരണം നിർത്തിവയ്ക്കാൻ ഈ താൽക്കാലിക തടസ്സം കാരണമായി. ഈ സാഹചര്യത്തിലാണ് ഇന്ത്യയ്ക്ക് ഗ്യാസ് വിൽക്കാൻ തയ്യാറാണെന്ന് ഓസ്ട്രേലിയയും കാനഡയും അറിയിച്ചിരിക്കുന്നത്.








