ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭൗമരാഷ്ട്രീയ പ്രതിസന്ധികളെ ഒരു വർഷം മുൻപേ കൃത്യമായി പ്രവചിച്ച് സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് ചൈനീസ്-കനേഡിയൻ ചരിത്രകാരനായ പ്രൊഫസർ ജിയാങ് സുവക്വിൻ (Jiang Xueqin). 2024-ൽ അദ്ദേഹം നടത്തിയ പ്രവചനങ്ങൾ ഒന്നൊന്നായി യാഥാർത്ഥ്യമായതോടെ ‘പുതിയ നോസ്ട്രഡാമസ്’ എന്നാണ് ഇന്റർനെറ്റ് ലോകം ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ഡൊണാൾഡ് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റായി അധികാരത്തിൽ വരുമെന്നും, അതിനുപിന്നാലെ അമേരിക്ക ഇറാനുമായി നേരിട്ടുള്ള യുദ്ധത്തിലേക്ക് നീങ്ങുമെന്നുമായിരുന്നു ജിയാങ്ങിന്റെ പ്രധാന പ്രവചനം. ഈ രണ്ട് കാര്യങ്ങളും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് അദ്ദേഹത്തിന്റെ പ്രവചനങ്ങൾക്ക് വലിയ വിശ്വാസ്യത നൽകിയിരിക്കുകയാണ്.
തന്റെ ‘പ്രെഡിക്റ്റീവ് ഹിസ്റ്ററി’ (Predictive History) എന്ന യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ചത്. വെറുമൊരു പ്രവചനമെന്നതിലുപരി, ഗെയിം തിയറിയും ചരിത്രപരമായ വസ്തുതകളും വിശകലനം ചെയ്തുകൊണ്ടാണ് അദ്ദേഹം നിഗമനങ്ങളിൽ എത്തുന്നത്. എന്നാൽ പ്രവചനങ്ങളിൽ ഏറ്റവും ഭയാനകമായത് മറ്റൊന്നാണ് – ഈ യുദ്ധത്തിൽ അമേരിക്ക പരാജയപ്പെടുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. ഇറാൻ്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും (കഠിനമായ പർവ്വതനിരകൾ), ജനങ്ങളുടെ ഐക്യവും കാരണം അമേരിക്കയ്ക്ക് അവിടെ വിജയിക്കാനാകില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇറാനെ പൂർണ്ണമായും കീഴടക്കാൻ ചുരുങ്ങിയത് 30 മുതൽ 40 ലക്ഷം സൈനികർ വരെ വേണമെന്നും അത് അമേരിക്കയ്ക്ക് നിലവിൽ അസാധ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ജിയാങ് സുവക്വിൻ ബീജിങ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ പരിഷ്കർത്താവും എഴുത്തുകാരനുമാണ്. പുരാതന ഗ്രീസിലെ സിസിലിയൻ പര്യവേഷണവുമായിട്ടാണ് അദ്ദേഹം ഇറാൻ യുദ്ധത്തെ താരതമ്യം ചെയ്യുന്നത്. അമേരിക്ക ആദ്യഘട്ടത്തിൽ വിജയിച്ചതായി തോന്നുമെങ്കിലും ഒടുവിൽ കനത്ത തിരിച്ചടി നേരിട്ട് പിന്മാറേണ്ടി വരുമെന്നാണ് ജിയാങ്ങിന്റെ മുന്നറിയിപ്പ്. ഇസ്രായേൽ ലോബിയുടെയും സൗദി അറേബ്യയുടെയും താല്പര്യങ്ങൾ ട്രംപിനെ ഈ യുദ്ധത്തിലേക്ക് തള്ളിവിടുമെന്നും അദ്ദേഹം മുൻകൂട്ടി കണ്ടിരുന്നു. പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോൾ, ഈ ചൈനീസ് പ്രൊഫസറുടെ അടുത്ത പ്രവചനം എന്തായിരിക്കുമെന്നാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്.












