ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കും ട്രോളുകൾക്കും മറുപടിയുമായി സഞ്ജു സാംസണിന്റെ പിതാവ് സാംസൺ വിശ്വനാഥ് രംഗത്ത്. സൂര്യകുമാർ തന്റെ മകനെപ്പോലെയാണെന്നും സഞ്ജുവിനെ ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്നവരിൽ ഒരാളാണ് അദ്ദേഹമെന്നും വിശ്വനാഥ് വ്യക്തമാക്കി.
മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. “സൂര്യകുമാർ യാദവ് സഞ്ജുവിനെ എത്രത്തോളം പിന്തുണയ്ക്കുന്നുണ്ടെന്ന് നമുക്കെല്ലാം അറിയാം. വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ മനപ്പൂർവ്വമല്ല. സഞ്ജുവിനെ സൂര്യയെയും ഗൗതം ഗംഭീറിനെയും പോലെ പിന്തുണച്ച മറ്റാരുമില്ല. സൂര്യ എനിക്ക് മകനെപ്പോലെയാണ്,” സാംസൺ വിശ്വനാഥ് പറഞ്ഞു.
ഗ്രൂപ്പ് ഘട്ടത്തിൽ സഞ്ജുവിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കാതിരുന്നപ്പോൾ, സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തണമോ എന്ന ചോദ്യത്തിന് സൂര്യകുമാർ നൽകിയ മറുപടിയാണ് വിവാദമായത്. “അഭിഷേക് ശർമ്മയ്ക്ക് പകരം സഞ്ജുവിനെ ഇറക്കണമെന്നാണോ നിങ്ങൾ പറയുന്നത്?” എന്നും “തിലക് വർമ്മയ്ക്ക് പകരം സഞ്ജുവിനെ കളിപ്പിക്കണമോ?” എന്നും പുഞ്ചിരിയോടെ സൂര്യ ചോദിച്ചിരുന്നു. ഇത് സഞ്ജുവിനെ പരിഹസിക്കുന്നതാണെന്ന് പറഞ്ഞ് ഒരു വിഭാഗം ആരാധകർ സൂര്യയെ സോഷ്യൽ മീഡിയയിൽ വേട്ടയാടിയിരുന്നു.
വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക മത്സരത്തിൽ പുറത്താകാതെ 97 റൺസെടുത്ത സഞ്ജുവിന്റെ പ്രകടനം ഇന്ത്യയ്ക്ക് വലിയ വിജയമാണ് സമ്മാനിച്ചത്. ഇതിന് പിന്നാലെയാണ് സൂര്യകുമാറിനെതിരെയുള്ള ട്രോളുകൾ വർദ്ധിച്ചത്. എന്നാൽ സൂര്യകുമാറിന്റെ വാക്കുകളിലല്ല, പ്രവൃത്തിയിലാണ് കാര്യമെന്നും അദ്ദേഹം സഞ്ജുവിനെ ഹൃദയപൂർവ്വം പിന്തുണയ്ക്കുന്ന ആളാണെന്നും പിതാവ് ഓർമ്മിപ്പിച്ചു.












