രാജ്യത്ത് ഹൃദയാഘാതം മൂലം ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണത്തിൽ ഞെട്ടിക്കുന്ന വർദ്ധനവ്. ജീവിതശൈലീ രോഗങ്ങളും വർദ്ധിച്ചുവരുന്ന മാനസിക സമ്മർദ്ദവുമാണ് യുവാക്കളിലടക്കം ഹൃദയാരോഗ്യം തകരാൻ പ്രധാന കാരണമാകുന്നത്. ഇന്ത്യൻ ഹാർട്ട് അസോസിയേഷൻ്റെ (Indian Heart Association) കണക്കുകൾ പ്രകാരം 2020-ൽ മാത്രം 30-നും 60-നും ഇടയിൽ പ്രായമുള്ള 19,238 പേരുടെ ജീവനാണ് ഹൃദയാഘാതം കവർന്നത്. 2021-ൽ 18-നും 30-നും ഇടയിലുള്ള യുവാക്കളുടെ ഇടയിൽ 2,541 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.
പ്രായം പരിഗണിക്കാതെ ആർക്കും ഏതു സമയത്തും സംഭവിക്കാവുന്ന ഒരു ആരോഗ്യ പ്രതിസന്ധിയായി ഹൃദയാഘാതം മാറിയിരിക്കുകയാണ്. പലപ്പോഴും സിനിമകളിൽ കാണുന്നതുപോലെ നെഞ്ചിൽ കൈവെച്ച് പെട്ടെന്ന് കുഴഞ്ഞുവീഴുന്ന രീതിയിൽ മാത്രമാകില്ല ഹൃദയാഘാതം സംഭവിക്കുന്നതെന്ന് രാജ്‌കോട്ടിലെ എച്ച്സിജി ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. ദിനേശ് രാജ് ചൂണ്ടിക്കാട്ടുന്നു. ആദ്യഘട്ടത്തിലുള്ള ലക്ഷണങ്ങളെ അസിഡിറ്റിയോ പേശീവേദനയോ ആയി കരുതി അവഗണിക്കുന്നതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്.
ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങൾ:
നെഞ്ചിലെ അസ്വസ്ഥത: നെഞ്ചിൻ്റെ മധ്യഭാഗത്ത് അനുഭവപ്പെടുന്ന കടുത്ത സമ്മർദ്ദം അല്ലെങ്കിൽ ഭാരം (ആന നെഞ്ചിൽ കയറി ഇരിക്കുന്നതുപോലെയുള്ള അനുഭവം). ഇത് ഏതാനും മിനിറ്റുകൾ നീണ്ടുനിൽക്കുകയോ വരികയും പോകുകയും ചെയ്തേക്കാം.
വേദന പടരുന്നത്: വേദന നെഞ്ചിൽ മാത്രം ഒതുങ്ങിനിൽക്കണമെന്നില്ല. താടിയെല്ല്, കഴുത്ത്, തോൾപ്പലകകൾക്കിടയിലുള്ള പുറംഭാഗം, കൈകൾ (പ്രത്യേകിച്ച് ഇടതുകൈ) എന്നിവിടങ്ങളിലേക്കും വേദന പടരാം.
സ്ത്രീകളിലെ വ്യത്യസ്ത ലക്ഷണങ്ങൾ: സ്ത്രീകൾ, പ്രമേഹ രോഗികൾ, മുതിർന്ന പൗരന്മാർ എന്നിവരിൽ നെഞ്ചുവേദനയ്ക്ക് പകരം കടുത്ത ക്ഷീണം, ശ്വാസംമുട്ടൽ, ഓക്കാനം, അകാരണമായ തണുത്ത വിയർപ്പ് എന്നിവയാകാം പ്രകടമാകുന്നത്.
ഭാരതീയരിൽ ഹൃദ്രോഗ സാധ്യത പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇരട്ടിയാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അമിതമായ ഉപ്പ്, പഞ്ചസാര, ജങ്ക് ഫുഡുകളുടെ ഉപയോഗം എന്നിവ ഇതിന് ആക്കം കൂട്ടുന്നു. പുകവലി, വ്യായാമമില്ലായ്മ, അമിതവണ്ണം എന്നിവയും വില്ലന്മാരാകുന്നു. ഹൃദയാഘാതം സംഭവിച്ചാൽ ഓരോ സെക്കൻഡും വിലപ്പെട്ടതാണ്. ലക്ഷണങ്ങൾ കണ്ടാലുടൻ വൈദ്യസഹായം തേടുന്നത് മരണസാധ്യത കുറയ്ക്കാനും ഹൃദയപേശികളുടെ നാശം തടയാനും സഹായിക്കും












Discussion about this post