ഇന്ത്യയുടെ പാർലമെന്റ് ചരിത്രത്തിൽ മുമ്പൊരിക്കലും ഉണ്ടാകാത്ത വൈകാരിക നിമിഷങ്ങൾക്കാണ് രാജ്യസഭ ഇന്ന് സാക്ഷ്യം വഹിച്ചത്. സിപിഎം കൊലക്കത്തി രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന ഇരയായ ബിജെപി എംപി സദാനന്ദൻ മാസ്റ്റർ, താൻ നേരിട്ട ക്രൂരതയുടെ അടയാളമായി തന്റെ വെപ്പുകാലുകൾ ഊരി രാജ്യസഭയിലെ മേശപ്പുറത്തുവെച്ചു. പതിറ്റാണ്ടുകൾക്ക് മുൻപ് കേരളത്തിലെ മണ്ണിൽ മാർക്സിസ്റ്റ് ഗുണ്ടകൾ അറുത്തുമാറ്റിയ കാലുകൾക്ക് പകരം വെച്ച കൃത്രിമക്കാലുകൾ ഉയർത്തിക്കാട്ടി അദ്ദേഹം നടത്തിയ പ്രസംഗം ഇടതുപക്ഷ അംഗങ്ങളെ അക്ഷരാർത്ഥത്തിൽ നിശബ്ദരാക്കി.
31 വർഷം മുൻപാണ് ഒരു പറ്റം സിപിഎം പ്രവർത്തകർ സദാനന്ദൻ മാസ്റ്ററുടെ രണ്ട് കാലുകളും വെട്ടിമാറ്റിയത്. ജനാധിപത്യത്തെക്കുറിച്ച് വാചാലരാകുന്നവർ എങ്ങനെയൊക്കെയാണ് എതിരാളികളെ ഉന്മൂലനം ചെയ്യുന്നതെന്ന് അദ്ദേഹം സഭയിൽ ഓർമ്മിപ്പിച്ചു. “എനിക്ക് എഴുന്നേറ്റ് നിന്ന് പ്രസംഗം പൂർത്തിയാക്കാൻ കഴിയുന്നില്ല, കാരണം എന്റെ കാലുകൾ അവർ അറുത്തുമാറ്റി” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ സഭയിൽ വലിയ നിശബ്ദത പടർത്തി. എന്നാൽ ഇതിനെതിരെ സിപിഎം അംഗം ജോൺ ബ്രിട്ടാസ് ചട്ടങ്ങൾ ചൂണ്ടിക്കാട്ടി പ്രതിഷേധിച്ചതോടെയാണ് അദ്ദേഹം കാലുകൾ താഴെവെച്ചത്. പ്രസംഗത്തിന് പിന്നാലെ സഭയിൽ ആർഎസ്എസ് ഗണഗീതം ആലപിച്ചും അദ്ദേഹം തന്റെ ആദർശദാർഢ്യം വ്യക്തമാക്കി.
കേരളത്തിലെ പിണറായി സർക്കാരിന്റെ ഭരണപരാജയത്തെക്കുറിച്ചും സദാനന്ദൻ മാസ്റ്റർ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. കേരളത്തിലെ യുവാക്കൾക്ക് തൊഴിലില്ലെന്നും അവർ കൂട്ടത്തോടെ മറുനാടുകളിലേക്ക് പലായനം ചെയ്യുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ പണം വിദേശത്തേക്ക് ഒഴുകുകയാണ്. വികസനത്തിന്റെ പേരിൽ സർക്കാർ നടത്തുന്നത് വലിയ തട്ടിപ്പാണെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയിലെ സ്വർണ്ണക്കൊള്ളയും അദ്ദേഹം സഭയിൽ ഉന്നയിച്ചു. ഭക്തർ സമർപ്പിച്ച വഴിപാട് പണം കൊണ്ട് നിർമ്മിച്ച ശിൽപങ്ങൾ പോലും മോഷണം പോകുകയാണ്. സർക്കാരിന്റെ അറിവോടെയും പ്രതിപക്ഷത്തിന്റെ മൗനാനുവാദത്തോടെയുമാണ് ഈ കൊള്ള നടക്കുന്നത്. ഭക്തരുടെ മനസ്സിനെ മുറിവേൽപ്പിക്കുന്ന ഇത്തരം പ്രവൃത്തികൾ ഭാരതീയ സംസ്കാരത്തിന് നിരക്കാത്തതാണെന്നും അദ്ദേഹം തുറന്നടിച്ചു.













Discussion about this post