ഭാരതത്തിന്റെ അഭിമാനമായ ഐഎസ്ആർഒയുടെ വിശ്വസ്ത വാഹനമായ പിഎസ്എൽവി (PSLV) തുടർച്ചയായി പരാജയപ്പെട്ടതിന് പിന്നിൽ അട്ടിമറി സാധ്യതയുണ്ടോ? രാജ്യം അതീവ ഗൗരവത്തോടെ കാണുന്ന ഈ ചോദ്യത്തിന് ഉത്തരം തേടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തിരുവനന്തപുരത്തെത്തിയതായി റിപ്പോർട്ടുകൾ. തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ (VSSC) രണ്ടുദിവസം രഹസ്യമായി തങ്ങിയ അദ്ദേഹം ശാസ്ത്രജ്ഞരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയാണ് മടങ്ങിയത്.
കഴിഞ്ഞവർഷം മെയ് 18-ന് നടന്ന PSLV-C61 ദൗത്യവും, ഈ വർഷം ജനുവരി 12-ന് നടന്ന PSLV-C62 വിക്ഷേപണവും പരാജയപ്പെട്ടത് കേന്ദ്ര സർക്കാരിനെ ഞെട്ടിച്ചിരുന്നു. വിദേശ രാജ്യങ്ങളുടെ ഉൾപ്പെടെ 16 ഉപഗ്രഹങ്ങൾ വഹിച്ചുയർന്ന സി-62 ദൗത്യം മൂന്നാം ഘട്ടത്തിലുണ്ടായ തകരാറിനെത്തുടർന്നാണ് പരാജയപ്പെട്ടത്. ഭാരതത്തിന്റെ പ്രതിരോധ ആവശ്യങ്ങൾക്കുള്ള ‘അന്വേഷ’ (EOS-N1) എന്ന സുപ്രധാന ഉപഗ്രഹവും ഇതിലൂടെ നഷ്ടമായി. തുടർച്ചയായ പരാജയങ്ങൾ അന്താരാഷ്ട്ര തലത്തിൽ ഭാരതത്തിന്റെ ബഹിരാകാശ വിപണിയെ തകർക്കാനുള്ള ഗൂഢാലോചനയാണോ എന്ന സംശയം ഉയരുന്നതിനിടെയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ സന്ദർശനം.
“പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് അജിത് ഡോവൽ തിരുവനന്തപുരത്തെത്തിയത്. ഐഎസ്ആർഒ നൽകിയ റിപ്പോർട്ടിലെ സാങ്കേതിക വശങ്ങൾക്കപ്പുറം, ഇതിൽ ഏതെങ്കിലും തരത്തിലുള്ള പുറം ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്നാണ് അദ്ദേഹം പരിശോധിച്ചതെന്നാണ് അഭ്യൂഹം.
വിഎസ്‌എസ്‌സി ഡയറക്ടർ എ. രാജരാജനുമായി ഡോവൽ ദീർഘനേരം ചർച്ച നടത്തി. ലഭ്യമായ വിവരങ്ങൾ പ്രകാരം അട്ടിമറി സാധ്യതകൾ അദ്ദേഹം തള്ളിയതായാണ് സൂചന. സാങ്കേതിക കാരണങ്ങളാണ് പരാജയത്തിന് പിന്നിലെന്ന് വ്യക്തമായെന്നാണ് വിവരം.ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ. ശിവന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയിരുന്നെങ്കിലും, പ്രധാനമന്ത്രിയുടെ ഓഫീസ് അത് പൂർണ്ണമായി തൃപ്തികരമല്ലെന്ന് കണ്ടതിനെത്തുടർന്നാണ് ഡോവലിനെ സ്വതന്ത്ര അന്വേഷണത്തിനായി നിയോഗിച്ചത്.













Discussion about this post