വിനോദസഞ്ചാര വിസയിൽ ഭാരതത്തിലെത്തി രാഷ്ട്രീയപ്രവർത്തനവും വിദ്വേഷ പ്രചാരണവും നടത്തിയ ബ്രിട്ടീഷ് പൗരന്മാരെ രാജ്യം പുറത്താക്കി. രാജസ്ഥാനിലെ പുഷ്കറിൽ വിവിധയിടങ്ങളിൽ പലസ്തീൻ അനുകൂല സ്റ്റിക്കറുകളും ഇസ്രായേൽ വിരുദ്ധ പോസ്റ്ററുകളും പതിച്ച ലൂയിസ് ഗബ്രിയേൽ ഡി, കാമുകി അനുഷി എമ്മ ക്രിസ്റ്റീൻ എന്നിവർക്കെതിരെയാണ് കർശന നടപടി സ്വീകരിച്ചത്. ഇവരുടെ വിസ റദ്ദാക്കിയ കേന്ദ്ര ഇന്റലിജൻസ് വിഭാഗം (CID/IB) ഉടൻ രാജ്യം വിടാൻ നോട്ടീസ് (Leave India Notice) നൽകി.
പുഷ്കറിലെ പൊതുസ്ഥലങ്ങളിൽ ‘ഫ്രീ പലസ്തീൻ’, ‘ബോയ്ക്കോട്ട് ഇസ്രായേൽ’ തുടങ്ങിയ സന്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ ജനുവരി 21-നാണ് പ്രത്യക്ഷപ്പെട്ടത്. ഹൈന്ദവ തീർത്ഥാടന കേന്ദ്രമായ പുഷ്കറിൽ വലിയ തോതിൽ ഇസ്രായേലി വിനോദസഞ്ചാരികൾ എത്താറുണ്ട്. ഈ സാഹചര്യത്തിൽ ക്രമസമാധാനം തകർക്കാനും വിദേശരാജ്യങ്ങളുമായുള്ള ഭാരതത്തിന്റെ സുഹൃദ്ബന്ധത്തെ ബാധിക്കാനും സാധ്യതയുള്ള നീക്കമായതിനാലാണ് പോലീസ് അതീവ ജാഗ്രത പ്രഖ്യാപിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബ്രിട്ടീഷ് ദമ്പതികളാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തി.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ തങ്ങൾ പ്രചാരണം നടത്തിയതായി ഇവർ സമ്മതിച്ചു. വിനോദസഞ്ചാര വിസയുടെ (Tourist Visa) ചട്ടങ്ങൾ ലംഘിച്ച് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ‘ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട് 2025’ പ്രകാരം കുറ്റകരമാണ്. ഇവരെ കരിമ്പട്ടികയിൽ പെടുത്താനും ഭാവിയിൽ ഇന്ത്യയിലേക്ക് പ്രവേശനം നിഷേധിക്കാനും സാധ്യതയുണ്ട്.
ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിക്കാനിരിക്കെയാണ് ഇത്തരമൊരു സംഭവം നടന്നതെന്നത് ഗൗരവകരമാണ്. ദേശീയ സുരക്ഷയ്ക്കും വിദേശനയത്തിനും വിരുദ്ധമായി പ്രവർത്തിക്കുന്ന വിദേശികൾക്ക് ഇവിടെ സ്ഥാനമില്ലെന്ന് അധികൃതർ ആവർത്തിച്ചു.













Discussion about this post