ടി20 ലോകകപ്പിന് പന്തൊരുങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇന്ത്യൻ ടീമിന് മുന്നിലുള്ളത് അവസാന വട്ട ഒരുക്കങ്ങൾ. ഇന്ന് വൈകിട്ട് 7 മണിക്ക് നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന സന്നാഹ മത്സരം കേവലം ഒരു പരിശീലനം മാത്രമല്ല, മറിച്ച് ടീമിലെ പലരുടെയും ലോകകപ്പ് ഭാവി തീരുമാനിക്കുന്ന പോരാട്ടം കൂടിയാണ്.
ന്യൂസിലൻഡിനെതിരായ പരമ്പര 4-1 ന് തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് സൂര്യകുമാർ യാദവും സംഘവുമെങ്കിലും പ്ലെയിങ് ഇലവനെ സംബന്ധിച്ച ചില കടുത്ത തീരുമാനങ്ങൾ മാനേജ്‌മെന്റിനെ കുഴക്കുന്നുണ്ട്. വാർത്തകളിലെ പ്രധാന ചർച്ചാവിഷയം മലയാളി താരം സഞ്ജു സാംസന്റെ ഫോമാണ്. ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളിലും അവസരം ലഭിച്ചെങ്കിലും വെറും 46 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ഇതിൽ മൂന്ന് തവണ താരം ഒറ്റയക്കത്തിന് പുറത്തായി. മറുഭാഗത്ത് പകരക്കാരനായി എത്തിയ ഇഷാൻ കിഷൻ 50-ന് മുകളിൽ ശരാശരിയിൽ 215 റൺസാണ് അടിച്ചുകൂട്ടിയത്.
തിരുവനന്തപുരത്ത് നടന്ന അവസാന മത്സരത്തിൽ ഇഷാൻ നേടിയ മിന്നും സെഞ്ചുറി സഞ്ജുവിന്റെ ടീമിലെ സ്ഥാനത്തിന് കടുത്ത ഭീഷണി ഉയർത്തുന്നു. ഇന്നത്തെ മത്സരത്തിൽ ഒരു വമ്പൻ പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ലെങ്കിൽ സഞ്ജുവിന് ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വന്നേക്കും. ഏഷ്യാകപ്പിലെ മിന്നും താരം തിലക് വർമ്മ പരുക്ക് മാറി തിരിച്ചെത്തുന്നത് ടീമിന് വലിയ കരുത്താകും.
അടുത്തിടെ നടന്ന സർജറിക്ക് ശേഷം വിശ്രമത്തിലായിരുന്ന തിലക്, കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ ‘എ’ മത്സരത്തിൽ 24 പന്തിൽ 38 റൺസ് നേടി തന്റെ ഫിറ്റ്‌നസ് തെളിയിച്ചു. മധ്യനിരയിൽ തിലക് തിരിച്ചെത്തുന്നതോടെ ഇന്ത്യയുടെ ബാറ്റിംഗ് നിര കൂടുതൽ ശക്തമാകും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്നത്തെ പ്രകടനം താരത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്ന് ഉറപ്പാണ്.













Discussion about this post