മദ്യപിച്ചു വാഹനമോടിച്ച് ഹീറോ ആകാൻ നോക്കുന്നവർ ജാഗ്രതൈ. പോലീസോ മോട്ടോർ വാഹനവകുപ്പോ പിടിച്ചാൽ പിഴ മാത്രമല്ല, നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസും കയ്യിൽ നിന്നും പോകും. കഴിഞ്ഞ വർഷം കേരളത്തിൽ ഏറ്റവും കൂടുതൽ പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത് മദ്യപിച്ചു വാഹനമോടിച്ചതിനെത്തുടർന്നാണെന്ന് ഞെട്ടിക്കുന്ന കണക്കുകൾ വ്യക്തമാക്കുന്നു. മോട്ടോർ വാഹനവകുപ്പിൽ നിന്ന് ലഭി ച്ച വിവരാവകാശ രേഖകൾ പ്രകാരം, 2025 സെപ്റ്റംബർ വരെ മാത്രം 3,305 പേരുടെ ലൈസൻസാണ് മദ്യപാനത്തെത്തുടർന്ന് താൽക്കാലികമായി റദ്ദാക്കിയത്. ആകെ ലൈസൻസ് നടപടി നേരിട്ടവരിൽ 37 ശതമാനവും ഈ കുറ്റത്തിന് പിടിയിലായവരാണ്.
വാഹനാപകട മരണങ്ങൾക്ക് കാരണക്കാരായ ഡ്രൈവർമാരാണ് നടപടി നേരിട്ടവരിൽ രണ്ടാം സ്ഥാനത്തുള്ളത്. 2025 സെപ്റ്റംബർ വരെയുള്ള കണക്കുപ്രകാരം ഈ വിഭാഗത്തിൽ 558 പേർക്ക് ലൈസൻസ് നഷ്ടമായി. റോഡിലെ അശ്രദ്ധയും നിയമലംഘനങ്ങളും ജീവനെടുക്കുന്ന സാഹചര്യം ഒഴിവാക്കാൻ പരിശോധനകൾ കർശനമാക്കിയതായാണ് അധികൃതർ പറയുന്നത്. അമിതവേഗത്തിന് 155 പേർക്കും, വാഹനം ഓടിക്കുന്നതിനിടയിലെ മൊബൈൽ ഫോൺ ഉപയോഗത്തിന് 90 പേർക്കും ലൈസൻസ് നഷ്ടമായി. ചരക്ക് വാഹനങ്ങളിൽ അനുവദനീയമായതിൽ കൂടുതൽ ഭാരം കയറ്റിയതിന് 59 പേർക്കെതിരെയും നടപടിയെടുത്തു. കുറ്റത്തിന്റെ ഗൗരവമനുസരിച്ച് ആറുമാസം മുതൽ രണ്ടു വർഷം വരെയാണ് ലൈസൻസ് റദ്ദാക്കുന്നത്.
കഴിഞ്ഞ ആറു വർഷത്തിനിടെ സംസ്ഥാനത്ത് ആകെ 59,477 പേരുടെ ലൈസൻസാണ് വിവിധ നിയമലംഘനങ്ങളെത്തുടർന്ന് മോട്ടോർ വാഹനവകുപ്പ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ നാല് വർഷമായി ഓരോ വർഷവും പതിനായിരത്തിലേറെ പേർ നടപടി നേരിടുന്നുണ്ട്. 2025-ൽ സെപ്റ്റംബർ വരെ മാത്രം 9,051 പേർക്ക് ലൈസൻസ് നഷ്ടപ്പെട്ടു കഴിഞ്ഞു. വർഷാവസാന കണക്കുകൾ കൂടി പുറത്തുവരുമ്പോൾ ഇത് പതിനായിരം കടക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. എഐ ക്യാമറകളും രാത്രികാല പരിശോധനകളും കർശനമാക്കിയതോടെ നിയമലംഘകരെ കണ്ടെത്തുന്നത് എളുപ്പമായിരിക്കുകയാണ്.













Discussion about this post