ഇംഫാൽ : മണിപ്പൂരിൽ കഴിഞ്ഞ ഒരു വർഷത്തോളമായി തുടർന്നിരുന്ന രാഷ്ട്രപതി ഭരണത്തിന് അവസാനമായി. മണിപ്പൂരിലെ രാഷ്ട്രപതി ഭരണം അടിയന്തരമായി റദ്ദാക്കിക്കൊണ്ട് ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ചയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്ത്യൻ ഗസറ്റിൽ പ്രസിദ്ധീകരിച്ച ‘വിളംബരം’ അനുസരിച്ച്, മണിപ്പൂർ സംസ്ഥാനവുമായി ബന്ധപ്പെട്ട് ഭരണഘടനയുടെ ആർട്ടിക്കിൾ 356(2) പ്രകാരം പുറപ്പെടുവിച്ച രാഷ്ട്രപതി ഭരണത്തിനുള്ള പ്രഖ്യാപനം പ്രസിഡന്റ് ദ്രൗപതി മുർമു റദ്ദാക്കി. തുടർന്ന് മണിപ്പൂരിൽ ബിജെപി സർക്കാർ വീണ്ടും അധികാരം ഏറ്റെടുത്തു.
ബുധനാഴ്ച മണിപ്പൂർ മുഖ്യമന്ത്രിയായി യുംനാം ഖേംചന്ദ് സിംഗ് സത്യപ്രതിജ്ഞ ചെയ്തു. ലോക് ഭവനിൽ ഗവർണർ അജയ് ഭല്ല അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ യുംനാം ഖേംചന്ദ് സിംഗ് പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിരത പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ തീരുമാനം. 62കാരനായ പുതിയ മുഖ്യമന്ത്രി ഖേംചന്ദ് സിംഗ് മെയ്‌തി സമുദായാംഗമാണ്. പുതിയ സർക്കാരിൽ കുക്കി, നാഗാ സമുദായങ്ങളിൽ നിന്നുള്ള ഉപമുഖ്യമന്ത്രിമാരും ഉൾപ്പെടുന്നുണ്ട്. കുക്കി ബിജെപി എംഎൽഎ നെംച കിപ്‌ജെനും നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) എംഎൽഎ ലോസി ദിഖോയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുടെ ഗോവിന്ദസ് കൊന്തൂജം, എൻപിപിയിലെ കെ ലോകെൻ സിങ് എന്നിവർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.
കഴിഞ്ഞ വർഷം ഫെബ്രുവരി 13നായിരുന്നു രാഷ്ട്രപതി ദ്രൗപതി മുർമു മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചിരുന്നത്. 2025 ഫെബ്രുവരി 9 ന് എൻ. ബിരേൻ സിംഗ് മണിപ്പൂർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് ദിവസങ്ങൾക്ക് ശേഷമായിരുന്നു ഈ തീരുമാനം. സംസ്ഥാനത്ത് ഏകദേശം രണ്ട് വർഷത്തെ വംശീയ അക്രമത്തിനും രാഷ്ട്രീയ അസ്ഥിരതയ്ക്കും ഇടയിലായിരുന്നു അദ്ദേഹത്തിന്റെ രാജി. ബിരേൻ സിംഗ് സർക്കാരിൽ മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ വഹിച്ചിരുന്ന മന്ത്രിയായിരുന്നു പുതിയ മുഖ്യമന്ത്രിയായ യുംനാം ഖേംചന്ദ് സിംഗ്.












Discussion about this post