ന്യൂഡൽഹി : ഇന്ത്യ-യുഎസ് വ്യാപാര കരാർ യാഥാർത്ഥ്യമായ സാഹചര്യത്തിൽ ഇന്ത്യയുടെയും അമേരിക്കയുടെയും ഉന്നത ഉദ്യോഗസ്ഥർ തമ്മിലുണ്ടായ ഒരു സംഭാഷണം പുറത്തുവിട്ടിരിക്കുകയാണ് ബ്ലൂംബെർഗ്. 2025 സെപ്റ്റംബറിൽ തുടക്കത്തിൽ ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്‌എ) അജിത് ഡോവലും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിൽ നടന്ന സംഭാഷണമാണ് പുറത്തുവിട്ടിട്ടുള്ളത്. ഇന്ത്യ ഒരു ഭീഷണിക്കും വഴങ്ങില്ല എന്ന് അജിത് ഡോവൽ മാർക്കോ റൂബിയോയുമായി നടത്തിയ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. ഇന്ത്യ-യുഎസ് വ്യാപാര കരാർ യാഥാർത്ഥ്യമാക്കാൻ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ കാത്തിരിക്കാൻ ഇന്ത്യ തയ്യാറാണ് എന്നും അജിത് ഡോവൽ ഈ സമയം മാർക്കോ റൂബിയോയെ അറിയിച്ചു.
ഇന്ത്യൻ കയറ്റുമതിക്ക് അമേരിക്ക 50% തീരുവ ചുമത്തിയതിന്റെയും പശ്ചാത്തലത്തിലായിരുന്നു ഈ കൂടിക്കാഴ്ച നടന്നിരുന്നത്. ഇരുവരും തമ്മിൽ നടത്തിയ സംഭാഷണത്തിൽ, മുൻകാലങ്ങളിലും യുഎസ് ഇന്ത്യയ്ക്കെതിരെചില ശത്രുതാപരമായ നിലപാടുകൾ സ്വീകരിച്ചിരുന്നതായി ഡോവൽ സൂചിപ്പിക്കുന്നു. എന്നാൽ ഇന്നത്തെ ഇന്ത്യയെ ട്രംപിനും അദ്ദേഹത്തിന്റെ ഉന്നത സഹായികൾക്കും ഭീഷണിപ്പെടുത്താൻ കഴിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ആവശ്യങ്ങൾ കൂടി അംഗീകരിക്കുന്ന ഒരു വ്യാപാര കരാറിനായി ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ കാത്തിരിക്കുമെന്നും അജിത് ഡോവൽ ഈ കൂടിക്കാഴ്ചയിൽ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയവും (എംഇഎ) യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും തമ്മിൽ നടത്തിയ ഒരു സ്വകാര്യ കൂടിക്കാഴ്ചയായിരുന്നു ഇതെന്നും ബ്ലൂംബെർഗ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.









Discussion about this post