ഭീകരതയുടെ പ്രഭവകേന്ദ്രമായ പാകിസ്താനിൽ വീണ്ടും ചോരപ്പുഴ. ഇസ്‌ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ ചാവേർ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 31 ആയി ഉയർന്നു. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ നടന്ന സ്ഫോടനത്തിൽ 170-ഓളം പേർക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക വിവരം. അയൽരാജ്യങ്ങളിൽ ഭീകരത വിതയ്ക്കുന്ന പാകിസ്താൻ സ്വന്തം മണ്ണിലെ വിനാശകരമായ ഈ വിപത്തിനെ നേരിടാനാവാതെ ഉഴലുകയാണ്.
ഇസ്‌ലാമാബാദിലെ ഷെഹ്‌സാദ് ടൗണിലുള്ള ഷിയാ പള്ളിയിലാണ് വിശ്വാസികളെ ലക്ഷ്യമിട്ട് അതിക്രൂരമായ ആക്രമണം നടന്നത്. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി നൂറുകണക്കിന് ആളുകൾ ഒത്തുചേർന്ന സമയത്തായിരുന്നു സ്ഫോടനം. പള്ളിയുടെ കവാടത്തിൽ തടയാൻ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ പള്ളിയുടെ മേൽക്കൂര തകരുകയും കെട്ടിടത്തിന് കനത്ത നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. മൃതദേഹങ്ങൾ ചിതറിത്തെറിച്ച നിലയിലായിരുന്നുവെന്നും പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്‌ലാമാബാദിലെ പ്രധാന ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഭീകരതയെ താലോലിക്കുന്ന പാകിസ്താൻ സർക്കാരിന്റെ നയങ്ങൾക്കുള്ള തിരിച്ചടിയായാണ് ഈ സംഭവത്തെ വിദഗ്ധർ വിലയിരുത്തുന്നത്. കഴിഞ്ഞ വർഷം നവംബറിൽ ഇസ്‌ലാമാബാദിലെ കോടതി സമുച്ചയത്തിലുണ്ടായ സ്ഫോടനത്തിന് പിന്നാലെ തലസ്ഥാന നഗരിയെ നടുക്കുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്. സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി വേഷമിടുന്ന പാക് ഭരണാധികാരികൾക്ക് സ്വന്തം തലസ്ഥാനത്തെ പോലും സുരക്ഷിതമാക്കാൻ കഴിയാത്തത് ആ രാജ്യത്തിന്റെ തകർച്ചയുടെ സൂചനയാണ്. ഉസ്‌ബെക്കിസ്ഥാൻ പ്രസിഡന്റിന്റെ സന്ദർശന വേളയിൽ തന്നെ ഇത്തരം ഒരു ആക്രമണം നടന്നത് പാകിസ്താൻ്റെ സുരക്ഷാ വീഴ്ചയുടെ ആഴം വ്യക്തമാക്കുന്നു.












Discussion about this post