നാളെ വാംഖഡെ സ്റ്റേഡിയത്തിൽ അമേരിക്കയ്‌ക്കെതിരെ ഇന്ത്യ ലോകകപ്പ് പോരാട്ടം തുടങ്ങാനിരിക്കെ, ടീം ഇന്ത്യക്ക് പൂർണ്ണ പിന്തുണയുമായി മുഹമ്മദ് കൈഫ്. നിലവിലെ ഇന്ത്യൻ ടീം അതീവ കരുത്തരാണെന്നും പരിക്കുകൾ വില്ലനായി വന്നില്ലെങ്കിൽ ഇന്ത്യയെ തോൽപ്പിക്കാൻ ഒരു ടീമിനും സാധിക്കില്ലെന്നും കൈഫ് തന്റെ യൂട്യൂബ് ചാനലിലൂടെ അഭിപ്രായപ്പെട്ടു.
“ഇന്ത്യ ഇത്തവണ ലോകകപ്പിൽ പരാജയപ്പെടുകയാണെങ്കിൽ അതിന് ഒരേയൊരു കാരണമേ ഉണ്ടാകൂ, അത് താരങ്ങൾക്കേറ്റ പരിക്കായിരിക്കും,” കൈഫ് പറഞ്ഞു. എല്ലാ താരങ്ങളും ഫിറ്റാണെങ്കിൽ ഇന്ത്യയെ തോൽപ്പിക്കാനുള്ള കരുത്ത് മറ്റൊരു ടീമിനുമില്ല. എന്നാൽ പ്രധാന താരങ്ങൾക്ക് പരിക്കേൽക്കുകയും മികച്ച പ്ലെയിങ് ഇലവനെ ഇറക്കാൻ കഴിയാതെ വരികയും ചെയ്താൽ മാത്രമേ ഇന്ത്യക്ക് വെല്ലുവിളിയുണ്ടാകൂ എന്ന് അദ്ദേഹം നിരീക്ഷിച്ചു.
ഹർഷിത് റാണയുടെ പരിക്കിനെക്കുറിച്ച് കൈഫ് തന്റെ ആശങ്ക പ്രകടിപ്പിച്ചു. “ബാറ്റിംഗിൽ ഇന്ത്യക്ക് മികച്ച പകരക്കാരുണ്ട്. എന്നാൽ പേസ് ബൗളിംഗിൽ ബാക്കപ്പ് കുറവാണ്. ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും ഇന്ത്യയിൽ പര്യടനം നടത്തിയപ്പോൾ നമ്മുടെ ഫാസ്റ്റ് ബൗളർമാർ ഒരുപാട് റൺസ് വഴങ്ങിയിരുന്നു. ആ അർത്ഥത്തിൽ പേസ് നിര അല്പം ദുർബലമാണ്,” കൈഫ് കൂട്ടിച്ചേർത്തു.
പരിക്കേറ്റ ഹർഷിത് റാണയ്ക്ക് പകരം മുഹമ്മദ് ഷമിയുടെ പേര് ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും, മുഹമ്മദ് സിറാജിനെയാണ് കൈഫ് പിന്തുണയ്ക്കുന്നത്. “ടീമിനൊപ്പം യാത്ര ചെയ്യുന്ന, സിസ്റ്റത്തിന്റെ ഭാഗമായ ഒരാളെ വേണം പകരക്കാരനായി കൊണ്ടുവരാൻ. മുഹമ്മദ് ഷമി മികച്ച താരമാണെങ്കിലും ഇപ്പോൾ ടീമിന് പുറത്താണ്.”
അതുകൊണ്ട് തന്നെ നിലവിൽ മികച്ച ഫോമിലുള്ള മുഹമ്മദ് സിറാജ് തന്നെയാകണം ഹർഷിത്തിന് പകരക്കാരൻ കൈഫ് വ്യക്തമാക്കി. ആഭ്യന്തര ക്രിക്കറ്റിൽ ഹൈദരാബാദിനായി മികച്ച പ്രകടനം പുറത്തെടുക്കുന്ന സിറാജിന്റെ ഫോം ഇന്ത്യക്ക് ഗുണകരമാകുമെന്നും അദ്ദേഹം നിരീക്ഷിച്ചു.













Discussion about this post