മുംബൈയിലെ ഐതിഹാസികമായ വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ന് നടന്ന ടി20 ലോകകപ്പ് പോരാട്ടത്തിൽ നേപ്പാളിനെ 10 വിക്കറ്റിന് തകർത്ത് ഇറ്റലി ചരിത്രമെഴുതി. ലോകകപ്പ് ചരിത്രത്തിൽ ഇറ്റലിയുടെ കന്നി വിജയമാണിത്. മത്സരത്തിൽ പൂർണ്ണമായും ആധിപത്യം പുലർത്തിയ ഇറ്റലി, നേപ്പാൾ ഉയർത്തിയ 124 റൺസ് വിജയലക്ഷ്യം വെറും 12.4 ഓവറിൽ മറികടന്നു.
ഇറ്റാലിയൻ ഓപ്പണർമാരായ ആന്റണി മോസ്കയും ജസ്റ്റിൻ മോസ്കയും തകർത്തടിച്ചപ്പോൾ നേപ്പാൾ ബോളർമാർ നിഷ്പ്രഭരായി. ടി20 ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി സഹോദരന്മാർ തമ്മിലുള്ള 100 റൺസ് പാർട്ണർഷിപ്പ് എന്ന അപൂർവ്വ നേട്ടം ഇവർ സ്വന്തം പേരിൽ കുറിച്ചു. ഇതിൽ ആന്റണി മോസ്ക 32 പന്തിൽ 62 റൺസ് നേടിയപ്പോൾ ജസ്റ്റിൻ മോസ്‌ക് 44 പന്തിൽ 60 റൺ നേടി തിളങ്ങി.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇറ്റാലിയൻ ക്യാപ്റ്റൻ ഹാരി മനെന്റിയുടെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ടീം കാഴ്ചവെച്ചത്. 19.3 ഓവറിൽ നേപ്പാളിനെ 123 റൺസിന് ഓൾ ഔട്ടാക്കാൻ ഇറ്റലിക്കായി. നേപ്പാളിനായി 4 ഓവറിൽ 18 റൺസിന് 3 വിക്കറ്റുകൾ വീഴ്ത്തി ക്രിഷൻ കലുഗമഗെ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് ആയി.
നേപ്പാൾ നിരയിൽ ആരിഫ് ഷെയ്ഖ് (27), രോഹിത് പൗഡൽ (23) എന്നിവർ മാത്രമാണ് അൽപ്പമെങ്കിലും ചെറുത്തുനിന്നത്. സ്കോട്ട്‌ലൻഡിനോടേറ്റ കനത്ത തോൽവിക്ക് ശേഷം ഗംഭീരമായി തിരിച്ചുവന്ന ഇറ്റലി, ഈ വിജയത്തോടെ ഗ്രൂപ്പ് സിയിൽ ഇംഗ്ലണ്ടിനെ മറികടന്ന് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തി. വാംഖഡെയിലെ ആവേശഭരിതമായ ഗാലറിയെ സാക്ഷിയാക്കി മോസ്ക സഹോദരന്മാർ നടത്തിയ ഈ പ്രകടനം ലോകകപ്പിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായി മാറി.













Discussion about this post