ടി20 ലോകകപ്പിൽ നമീബിയക്കെതിരായ മത്സരത്തിൽ സഞ്ജു സാംസൺ മികച്ച തുടക്കം ലഭിച്ചിട്ടും വലിയ സ്കോറിലേക്ക് നീങ്ങാത്തതിനെ വിമർശിച്ച് മുൻ ഇന്ത്യൻ നായകൻ കെ. ശ്രീകാന്ത്. സഞ്ജുവിന് ലഭിച്ച സുവർണ്ണാവസരം അദ്ദേഹം പാഴാക്കിയെന്ന് ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു.
അഭിഷേക് ശർമ്മയുടെ അഭാവത്തിൽ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തിയ സഞ്ജു സാംസൺ 8 പന്തിൽ 22 റൺസെടുത്ത് പുറത്തായിരുന്നു. സഞ്ജുവിന്റെ ഈ ബാറ്റിംഗ് ശൈലിയാണ് ശ്രീകാന്തിനെ ചൊടിപ്പിച്ചത്. സഞ്ജുവിന് ലഭിച്ച വലിയ അവസരമായിരുന്നു നമീബിയക്കെതിരായ മത്സരമെന്ന് ശ്രീകാന്ത് പറഞ്ഞു. “സഞ്ജുവിന്റെ പ്രശ്നം അയാൾക്ക് വലിയ ആവേശമാണ്.
രണ്ട് സിക്സറുകൾ തകർപ്പനായി അടിച്ചു, അതിന് ശേഷം ഒരു സിംഗിൾ എടുത്ത് ഒന്ന് ശ്വാസം വിട്ടുകൂടായിരുന്നോ? അവിടെയാണ് അയാൾ ബുദ്ധി ഉപയോഗിക്കാത്തത്. ടീമിൽ സ്ഥാനം ഉറപ്പിക്കാൻ പറ്റിയ മത്സരമായിരുന്നു ഇത്. എത്ര അവസരം കിട്ടിയാലും സഞ്ജു വലിയ സ്കോർ നേടുന്നില്ലെന്ന് ഇനി എല്ലാവരും പറയും,” ശ്രീകാന്ത് വ്യക്തമാക്കി.
സഞ്ജുവിനെ വിമർശിച്ചപ്പോൾ തന്നെ ഓപ്പണർ ഇഷാൻ കിഷനെ ശ്രീകാന്ത് വാനോളം പുകഴ്ത്തി. 24 പന്തിൽ 61 റൺസ് നേടിയ ഇഷാന്റെ ഇന്നിംഗ്സ് വിശ്വസിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. “ഇഷാന്റെ സിക്സറുകൾ ഇന്ത്യ ഗേറ്റിലും രാഷ്ട്രപതി ഭവനിലും എത്തിയതുപോലെ തോന്നി. നേരെ ബാറ്റ് വീശുന്നു എന്നതാണ് ഇഷാന്റെ ഏറ്റവും വലിയ പ്രത്യേകത,” ശ്രീകാന്ത് പറഞ്ഞു.
28 പന്തിൽ 52 റൺസ് നേടിയ ഹാർദിക് പാണ്ഡ്യയുടെ ഇന്നിംഗ്സിനെയും മുൻ നായകൻ പ്രശംസിച്ചു. ഇഷാനെപ്പോലെ തന്നെ ക്രീസിൽ സെറ്റാകാൻ ഹാർദിക്കും അല്പം സമയമെടുത്തു. ക്രീസിൽ നിലയുറപ്പിച്ചാൽ ബാറ്റിംഗ് എത്ര എളുപ്പമാക്കാം എന്ന് ഹാർദിക് കാണിച്ചുതന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Discussion about this post