ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ 299-ൽ 209 സീറ്റുകളും നേടി ബിഎൻപി വിജയം സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യയുമായുള്ള ബന്ധത്തിൽ നിർണ്ണായക മാറ്റങ്ങൾ ഉണ്ടാകുമെന്ന് സൂചന. ഷെയ്ഖ് ഹസീനയുടെ കാലത്തെ ഇന്ത്യ-ബംഗ്ലാദേശ് ബന്ധം ഇനി പ്രസക്തമല്ലെന്നും പുതിയൊരു ‘റീസെറ്റ്’ ആവശ്യമാണെന്നും പ്രധാനമന്ത്രിയാകാൻ ഒരുങ്ങുന്ന താരിഖ് റഹ്മാന്റെ വിശ്വസ്തൻ ഹുമായൂൺ കബീർ വ്യക്തമാക്കിബംഗ്ലാദേശിലെ പുതിയ രാഷ്ട്രീയ സാഹചര്യം ഇന്ത്യ ഉൾക്കൊള്ളണമെന്നും ഹസീനയും അവാമി ലീഗും ഇല്ലാത്ത പുതിയ ബംഗ്ലാദേശിനെയാണ് ഇന്ത്യ ഇനി അഭിസംബോധന ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുന്നത് സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. ഹസീനയുടെ കൈമാറ്റം സംബന്ധിച്ച വിഷയങ്ങൾ നിയമപരമായ രീതിയിൽ മാത്രമേ കൈകാര്യം ചെയ്യൂവെന്നും എന്നാൽ ഇന്ത്യയുമായുള്ള ബന്ധം കേവലം രാഷ്ട്രീയ താൽപ്പര്യങ്ങൾക്കപ്പുറം ജനങ്ങൾ തമ്മിലുള്ള ബന്ധമായി മാറണമെന്നുമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും കബീർ പറഞ്ഞു. ഷെയ്ഖ് ഹസീനയുടെ കാലത്തെ ഇന്ത്യയുമായുള്ള ബന്ധം സുതാര്യമല്ലായിരുന്നുവെന്നും എന്നാൽ ഇനി മുതൽ പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ സഹകരണത്തിനാണ് മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി താരിഖ് റഹ്മാനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചതും ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ എസ്. ജയശങ്കർ എത്തിയതും പുതിയൊരു ബന്ധത്തിന്റെ തുടക്കമായി ബിഎൻപി കാണുന്നുണ്ട്.
അധികാരമേറ്റ ശേഷം താരിഖ് റഹ്മാൻ നടത്തുന്ന വിദേശ സന്ദർശനങ്ങളിൽ ഇന്ത്യയും ഉൾപ്പെടുമെങ്കിലും നിലവിൽ ആഭ്യന്തര കാര്യങ്ങൾക്കാണ് മുൻഗണനയെന്ന് ബിഎൻപി നേതൃത്വം വ്യക്തമാക്കി. ബംഗ്ലാദേശിലെ സാമ്പത്തിക സ്ഥിരതയും ജനാധിപത്യപരമായ പുരോഗതിയുമാണ് സർക്കാരിന്റെ ലക്ഷ്യം. ഇന്ത്യയുടെ ആശങ്കകളായ അതിർത്തി സുരക്ഷ, തീവ്രവാദം എന്നിവയിൽ ക്രിയാത്മകമായ സഹകരണം ഉണ്ടായേക്കും. എന്നാൽ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി എല്ലാ അയൽരാജ്യങ്ങളുമായും തുല്യമായ അകലം പാലിക്കുന്ന ‘ബാലൻസ്ഡ്’ വിദേശനയമായിരിക്കും താരിഖ് റഹ്മാൻ സ്വീകരിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.









Discussion about this post