കൊൽക്കത്ത : വോട്ടർ പട്ടിക പരിഷ്കരണ പ്രവർത്തനങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് പശ്ചിമ ബംഗാളിൽ ഏഴ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തു. 1950 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 13CC പ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചത്. ഉടനടി പ്രാബല്യത്തിൽ വരുന്ന രീതിയിൽ അച്ചടക്ക നടപടികൾ ആരംഭിക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിയോട് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.
കുറ്റക്കാരാണെന്ന് കണ്ടെത്തിയ എല്ലാ ഉദ്യോഗസ്ഥരും പശ്ചിമ ബംഗാളിലെ SIR പ്രക്രിയയിൽ അസിസ്റ്റന്റ് വോട്ടർ രജിസ്ട്രേഷൻ ഓഫീസർമാരായി പ്രവർത്തിച്ചിരുന്നവരാണ്. വോട്ടർ പട്ടിക അപ്ഡേറ്റ് ചെയ്യുന്നതിനും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സഹായിക്കുന്നതിനുമായി കമ്മീഷനിൽ നിയോഗിക്കപ്പെടുന്ന സംസ്ഥാന സർക്കാർ ജീവനക്കാരാണ് ഇവർ. ഗുരുതരമായ മോശം പെരുമാറ്റം, കർത്തവ്യലംഘനം, നിയമപരമായ അധികാരങ്ങൾ ദുരുപയോഗം ചെയ്യൽ എന്നീ കുറ്റങ്ങൾ ആണ് സസ്പെൻഡ് ഉദ്യോഗസ്ഥർക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഉദ്യോഗസ്ഥർക്കെതിരെ അതത് വകുപ്പുകൾ വഴി ഉടൻ തന്നെ അച്ചടക്ക നടപടി ആരംഭിക്കാനും കമ്മീഷനെ അറിയിക്കാനും സംസ്ഥാന ചീഫ് സെക്രട്ടറി നന്ദിനി ചക്രവർത്തിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഉത്തരവുകൾ ഉദ്ധരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രമായ പരിഷ്കരണവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും പശ്ചിമ ബംഗാൾ സർക്കാരും തമ്മിൽ ഇതിനകം തന്നെ തർക്കം നിലനിൽക്കുന്നുണ്ട്. വോട്ടർ പട്ടികയുടെ കൃത്യതയിലും സുതാര്യതയിലും ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.











Discussion about this post