ബംഗ്ലാദേശിൽ പുതിയ സർക്കാർ അധികാരമേൽക്കുന്നതിന് തൊട്ടുപിന്നാലെ നാടകീയ രംഗങ്ങൾ. തിരഞ്ഞെടുപ്പിൽ രണ്ടാം കക്ഷിയായ ജമാഅത്തെ ഇസ്‌ലാമിയുടെ എംപിമാർ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചു. ഭരണഘടനാ പരിഷ്കരണ കൗൺസിലിൽ അംഗങ്ങളായി രണ്ടാമത് സത്യപ്രതിജ്ഞ ചെയ്യാൻ ബിഎൻപി എംപിമാർ വിസമ്മതിച്ചതാണ് ജമാഅത്തിനെ ചൊടിപ്പിച്ചത്. ഇതോടെ ധാക്കയിലെ പാർലമെന്റ് മന്ദിരത്തിൽ വൻ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. എന്നാൽ ഉച്ചകഴിഞ്ഞ് നടക്കുന്ന ചടങ്ങിൽ താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.
ചീഫ് ഇലക്ഷൻ കമ്മീഷണർ എഎംഎം നാസിറുദ്ദീന്റെ നേതൃത്വത്തിൽ നടന്ന ആദ്യഘട്ട സത്യപ്രതിജ്ഞയിൽ ബിഎൻപി എംപിമാർ പങ്കെടുത്തു. എന്നാൽ ഭരണഘടന മാറ്റിയെഴുതാനുള്ള ‘ഭരണഘടനാ പരിഷ്കരണ കൗൺസിലിൽ’ അംഗങ്ങളായി രണ്ടാമത് സത്യപ്രതിജ്ഞ ചെയ്യാൻ ബിഎൻപി തയ്യാറായില്ല. ഭരണഘടനയിൽ ഇത്തരമൊരു കൗൺസിലിന് നിലവിൽ നിയമസാധുതയില്ലെന്നാണ് ബിഎൻപി നേതാവ് സലാഹുദ്ദീൻ അഹമ്മദ് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ്, ബിഎൻപി നിലപാട് മാറ്റാതെ തങ്ങളും സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി ഡെപ്യൂട്ടി ചീഫ് അബ്ദുള്ള മുഹമ്മദ് താഹർ പ്രഖ്യാപിച്ചത്. ഭരണഘടനാ പരിഷ്കരണമില്ലാത്ത പാർലമെന്റ് അർത്ഥശൂന്യമാണെന്നും ജമാഅത്ത് നിലപാടെടുത്തു.
ഭരണഘടനാ തർക്കങ്ങൾ നിലനിൽക്കുമ്പോഴും ബിഎൻപി അധ്യക്ഷൻ താരിഖ് റഹ്മാൻ ഇന്ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ 297-ൽ 209 സീറ്റുകൾ നേടിയാണ് ബിഎൻപി വൻ വിജയം ഉറപ്പിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർള പങ്കെടുക്കും. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും അദ്ദേഹത്തോടൊപ്പമുണ്ട്. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് തോബ്ഗേ തുടങ്ങി നിരവധി ലോകനേതാക്കളും ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ധാക്കയിലെത്തിയിട്ടുണ്ട്.
ഫെബ്രുവരി 12-ന് നടന്ന ഹിതപരിശോധനയിൽ 60 ശതമാനത്തിലധികം പേർ ഭരണഘടനാ പരിഷ്കരണത്തെ അനുകൂലിച്ചിരുന്നു. ‘ജൂലൈ ചാർട്ടർ’ എന്നറിയപ്പെടുന്ന ഈ പരിഷ്കരണം നടപ്പിലാക്കാൻ പുതിയ എംപിമാർ ബാധ്യസ്ഥരാണെന്ന വാദമാണ് ജമാഅത്ത് ഉയർത്തുന്നത്. എന്നാൽ അധികാരമേറ്റ ശേഷം ഭരണഘടനാപരമായ വഴിയിലൂടെ മാത്രമേ പരിഷ്കരണം നടത്തൂ എന്ന നിലപാടിലാണ് ബിഎൻപി.












Discussion about this post