മോസ്‌കോ : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വീണ്ടും ഇന്ത്യയിലേക്ക് എത്തുന്നു. വരുന്ന സെപ്റ്റംബറിൽ പുടിൻ ഇന്ത്യ സന്ദർശിക്കും. ഡൽഹിയിൽ വെച്ച് നടക്കുന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. റഷ്യൻ പ്രസിഡന്റിന്റെ വിദേശകാര്യ അസിസ്റ്റന്റ് യൂറി ഉഷാക്കോവാണ് മോസ്കോയിൽ ഈ നിർണായക വിവരം മാധ്യമങ്ങളെ അറിയിച്ചത്.
ഒരു വർഷത്തിനിടയിൽ പുടിൻ നടത്തുന്ന രണ്ടാമത്തെ ഇന്ത്യൻ സന്ദർശനമാണിത്. മുൻപ് 2025 ഡിസംബറിൽ നടന്ന ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ അദ്ദേഹം രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഡൽഹിയിലെത്തിയിരുന്നു. വരുന്ന സെപ്റ്റംബർ 12, 13 തീയതികളിലാണ് ഡൽഹിയിൽ വെച്ച് ബ്രിക്സ് രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടി നടക്കുക. ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്‌ളാഡിമിർ പുടിനും തമ്മിൽ പ്രത്യേക ഉഭയകക്ഷി ചർച്ചകൾ നടത്തും. ബ്രിക്സ് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായും പുടിൻ പ്രത്യേക ചർച്ച നടത്താൻ പദ്ധതിയിടുന്നതായി റഷ്യൻ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഇന്ത്യ, ചൈന, റഷ്യ എന്നീ മൂന്ന് വൻശക്തികളുടെ നേതാക്കൾ ഡൽഹിയിൽ ഒരുമിച്ചെത്തുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധയാകർഷിക്കും.
2026 ജനുവരി മുതൽ ബ്രിക്സ് കൂട്ടായ്മയുടെ അധ്യക്ഷപദവി ഇന്ത്യയ്ക്കാണ്. അടുത്തിടെയുണ്ടായ വിപുലീകരണത്തിന് ശേഷം ബ്രിക്സ് സഖ്യം കൂടുതൽ ശക്തമായിരിക്കുകയാണ്. നിലവിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവർക്ക് പുറമെ ഈജിപ്ത്, എത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് , ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും ഉൾപ്പെടുന്ന വലിയൊരു കൂട്ടായ്മയായി ഇത് മാറിയിട്ടുണ്ട്. ബെലാറസ്, മലേഷ്യ, നൈജീരിയ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾ പങ്കാളിത്ത രാഷ്ട്രങ്ങളായും സഖ്യത്തിനൊപ്പമുണ്ട്.










