ഗാസയിലെ യുദ്ധാനന്തര പുനർനിർമ്മാണത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപീകരിച്ച ‘ബോർഡ് ഓഫ് പീസ്’ (Board of Peace) ഉച്ചകോടിയിൽ പങ്കെടുക്കാൻ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വാഷിംഗ്ടണിലെത്തിയിരിക്കുകയാണ്. എന്നാൽ ഈ സന്ദർശനം പാകിസ്താനെ സംബന്ധിച്ചിടത്തോളം വലിയൊരു നയതന്ത്ര കെണിയായി മാറുമോ എന്ന ആശങ്കയിലാണ് ലോകം. ഐക്യരാഷ്ട്രസഭയെ വെല്ലുവിളിച്ചുകൊണ്ട് ട്രംപ് രൂപീകരിച്ച ഈ സമാന്തര സമിതിയിൽ ചേരുന്നതിലൂടെ ട്രംപിനെ പ്രീതിപ്പെടുത്താൻ ഷെരീഫ് ശ്രമിക്കുമ്പോൾ, ആഭ്യന്തരമായും അന്താരാഷ്ട്രതലത്തിലും വലിയ പ്രതിസന്ധിയാണ് പാകിസ്താനെ കാത്തിരിക്കുന്നത്.
ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാൻ രൂപീകരിക്കുന്ന ‘ഇന്റർനാഷണൽ സ്റ്റബിലൈസേഷൻ ഫോഴ്‌സിലേക്ക്’ (ISF) പാകിസ്താൻ സൈന്യത്തെ അയക്കുമോ എന്നതാണ് ട്രംപ് ഉറ്റുനോക്കുന്ന പ്രധാന കാര്യം. ലോകത്തിലെ മറ്റ് മുസ്ലിം രാജ്യങ്ങൾ യുദ്ധത്തിൽ നേരിട്ട് ഇടപെടാൻ മടിച്ചുനിൽക്കുമ്പോൾ, സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങിക്കിടക്കുന്ന പാകിസ്താൻ പണത്തിന് വേണ്ടി ട്രംപിന് സൈന്യത്തെ വാടകയ്ക്ക് നൽകുമോ എന്ന ചോദ്യം ശക്തമാണ്. എന്നാൽ ഹമാസിനെതിരെ നേരിട്ട് യുദ്ധം ചെയ്യേണ്ടി വരുന്ന സാഹചര്യം പാകിസ്താനിലെ മതസംഘടനകളെയും ജനങ്ങളെയും ഭരണകൂടത്തിനെതിരെ തിരിക്കും. പലസ്തീൻ രാഷ്ട്രരൂപീകരണത്തിന് വേണ്ടി വാദിക്കുമ്പോഴും ഇസ്രയേലിന് ഗുണകരമാകുന്ന ട്രംപിന്റെ പദ്ധതിക്കൊപ്പം നിൽക്കുന്നത് വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
ഷെഹബാസ് ഷെരീഫിന് മുന്നിൽ രണ്ട് വലിയ വെല്ലുവിളികളാണ് ഉള്ളത്. ഒന്ന്, ട്രംപുമായുള്ള ബന്ധം ദൃഢമാക്കി അമേരിക്കൻ സൈനിക-സാമ്പത്തിക സഹായങ്ങൾ ഉറപ്പാക്കുക. രണ്ട്, തങ്ങളുടെ എല്ലാമെല്ലാമായ ചൈനയെ പിണക്കാതിരിക്കുക. ചൈനയും റഷ്യയും ഇതിനോടകം തന്നെ ട്രംപിന്റെ ഈ പുതിയ സമിതിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഇവർക്കൊപ്പം നിൽക്കണോ അതോ അമേരിക്കയുടെ പക്ഷം ചേരണോ എന്ന ധർമ്മസങ്കടത്തിലാണ് പാകിസ്താൻ. കൂടാതെ, ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ലോകരാജ്യങ്ങളുടെ ആശങ്കയും ആഭ്യന്തരമായുള്ള സൈനിക-രാഷ്ട്രീയ അസ്വാരസ്യങ്ങളും ഷെരീഫിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ട്രംപിന്റെ ഈ ‘പേ-ടു-പ്ലേ’ (Pay-to-play) ക്ലബ്ബിൽ അംഗമാകാൻ ഭീമമായ തുക നൽകേണ്ടി വരുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. സ്വന്തം നിലനിൽപ്പിനായി പാകിസ്താൻ സ്വീകരിക്കുന്ന ഓരോ നീക്കവും ലോകരാഷ്ട്രങ്ങൾ സൂക്ഷ്മമായാണ് നിരീക്ഷിക്കുന്നത്.













Discussion about this post