പശ്ചിമേഷ്യയിൽ യുദ്ധഭീതി പാരമ്യത്തിലെത്തിച്ച് അമേരിക്കയുടെ വമ്പൻ സൈനിക വിന്യാസം. ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട നിർണ്ണായക ചർച്ചകൾ ജനീവയിൽ പുരോഗമിക്കവെയാണ്, വെറും 24 മണിക്കൂറിനുള്ളിൽ 50-ലധികം അത്യാധുനിക പോർവിമാനങ്ങളെ അമേരിക്ക മേഖലയിൽ വിന്യസിച്ചത്. ലോകത്തെ ഏറ്റവും കരുത്തുറ്റ സ്റ്റെൽത്ത് വിമാനമായ എഫ്-22 റാപ്റ്റർ (F-22 Raptor), അത്യാധുനിക എഫ്-35 (F-35), എഫ്-16 (F-16) എന്നിവയാണ് ഇറാന്റെ അതിർത്തികൾക്ക് ചുറ്റുമായി അണിനിരന്നിരിക്കുന്നത്. ഇതിനുപുറമെ ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കാനുള്ള ടാങ്കർ വിമാനങ്ങളും സജ്ജമാണ്, ഇത് ദീർഘകാല ഓപ്പറേഷനുകൾക്കുള്ള സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
ആകാശത്തുനിന്നുള്ള ഭീഷണിക്ക് പിന്നാലെ കടൽമാർഗ്ഗവും അമേരിക്ക ഇറാനെ വളയുകയാണ്. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് (USS Gerald R. Ford) അറ്റ്‌ലാന്റിക് സമുദ്രം കടന്ന് ഇറാന് ലക്ഷ്യമിട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മൂന്ന് ഡിസ്ട്രോയർ കപ്പലുകളും ഇതിനെ അനുഗമിക്കുന്നുണ്ട്. അറബിക്കടലിൽ നിലവിലുള്ള യുഎസ്എസ് എബ്രഹാം ലിങ്കണ് പുറമെ ജെറാൾഡ് ഫോർഡ് കൂടി എത്തുന്നതോടെ രണ്ട് സൂപ്പർ കാരിയറുകളുടെ വമ്പൻ സൈനികശക്തിയാകും മേഖലയിൽ കേന്ദ്രീകരിക്കുക. ഡോണാൾഡ് ട്രംപിന്റെ വിശ്വസ്തരായ ജാരെഡ് കുഷ്‌നർ, സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരുടെ നേതൃത്വത്തിൽ ജനീവയിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇറാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതാണ് അമേരിക്കയെ പ്രകോപിപ്പിക്കുന്നത്.
ട്രംപ് നിശ്ചയിച്ച അതിർവരമ്പുകൾ (Red Lines) ലംഘിക്കാൻ ഇറാൻ ശ്രമിക്കുകയാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് തുറന്നടിച്ചു. നയതന്ത്രം പരാജയപ്പെട്ടാൽ സൈനിക നടപടി തന്നെയാകും അടുത്ത നീക്കമെന്ന് ട്രംപ് ഭരണകൂടം ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെ ഹോർമൂസ് കടലിടുക്കിൽ മിസൈൽ പരീക്ഷണങ്ങൾ നടത്തി ഇറാനും തിരിച്ചടിക്കാൻ സജ്ജമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ യുദ്ധക്കപ്പലുകളെ കടലിന്റെ അടിത്തട്ടിലേക്ക് അയക്കാൻ ശേഷിയുള്ള ആയുധങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയിരുന്നു. വരും ആഴ്ചകളിൽ ഇറാൻ സമർപ്പിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ചായിരിക്കും പശ്ചിമേഷ്യയിൽ സമാധാനമാണോ അതോ വൻ യുദ്ധമാണോ വരാനിരിക്കുന്നത് എന്ന് നിശ്ചയിക്കപ്പെടുക.










Discussion about this post