അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് മേൽ വീണ്ടും ഇരുമ്പ് മറ തീർത്ത് താലിബാൻ ഭരണകൂടത്തിന്റെ പുതിയ ക്രിമിനൽ നിയമം. ഭാര്യമാരെയും കുട്ടികളെയും ശാരീരികമായി ഉപദ്രവിക്കാൻ പുരുഷന്മാർക്ക് അനുമതി നൽകുന്ന 90 പേജുള്ള പുതിയ ശിക്ഷാനിയമമാണ് താലിബാൻ പുറത്തിറക്കിയിരിക്കുന്നത്. ക്രൂരമായ മർദ്ദനമേറ്റാലും ‘എല്ല് ഒടിയുകയോ തുറന്ന മുറിവുകൾ ഉണ്ടാവുകയോ’ ചെയ്തില്ലെങ്കിൽ അത് കുറ്റകരമായി കണക്കാക്കില്ല എന്നതാണ് നിയമത്തിലെ ഏറ്റവും ഭയാനകമായ വശം. ഇതോടെ രാജ്യത്ത് ഗാർഹിക പീഡനം ഫലത്തിൽ നിയമവിധേയമായി മാറിയിരിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
ഭാര്യയുടെ ശരീരത്തിൽ ഗുരുതരമായ പരിക്കുകളോ ഒടിവുകളോ ഉണ്ടായാൽ പോലും ഭർത്താവിന് ലഭിക്കുന്ന പരമാവധി ശിക്ഷ വെറും 15 ദിവസത്തെ തടവ് മാത്രമാണ്. എന്നാൽ ഇത് തെളിയിക്കുക എന്നത് അസാധ്യമായ കാര്യവുമാണ്. പീഡനം നടന്നുവെന്ന് തെളിയിക്കാൻ മുറിവുകൾ ജഡ്ജിക്ക് മുന്നിൽ കാണിക്കണം. അതേസമയം സ്ത്രീകൾ പൂർണ്ണമായി ശരീരം മറച്ചിരിക്കണമെന്ന നിയമവും നിലവിലുണ്ട്. ഇതിനെല്ലാം പുറമെ, തന്നെ പീഡിപ്പിച്ച ഭർത്താവിനൊപ്പമോ അല്ലെങ്കിൽ മറ്റൊരു പുരുഷ തുണയ്ക്കൊപ്പമോ (മഹ്റം) മാത്രമേ സ്ത്രീകൾക്ക് കോടതിയിൽ എത്താൻ അനുവാദമുള്ളൂ. ഭർത്താവിന്റെ അനുവാദമില്ലാതെ ബന്ധുക്കളെ സന്ദർശിക്കുന്ന സ്ത്രീകൾക്ക് മൂന്ന് മാസം വരെ തടവ് ശിക്ഷയും പുതിയ നിയമം അനുശാസിക്കുന്നു.
മുൻപ് അമേരിക്കൻ പിന്തുണയുള്ള സർക്കാരിന്റെ കാലത്ത് സ്ത്രീകൾക്ക് സംരക്ഷണം നൽകിയിരുന്ന 2009-ലെ ‘എലിമിനേഷൻ ഓഫ് വയലൻസ് എഗെയ്ൻസ്റ്റ് വിമൻ’ (EVAW) നിയമം പൂർണ്ണമായും റദ്ദാക്കിക്കൊണ്ടാണ് പുതിയ പരിഷ്കാരം. സ്ത്രീകളെ ഭർത്താവിന്റെ വെറും ‘സ്വത്തായോ അടിമയായോ’ മാത്രം കാണുന്നതാണ് ഈ നിയമമെന്ന് വിമർശകർ പറയുന്നു. താലിബാന്റെ ഈ പ്രാകൃത നിയമത്തിനെതിരെ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് പ്രവാസികളായ അഫ്ഗാൻ മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു. യുഎന്നും മറ്റ് അന്താരാഷ്ട്ര ഏജൻസികളും നിയമപരമായ മാർഗ്ഗങ്ങളിലൂടെ ഈ നിയമം നടപ്പിലാക്കുന്നത് തടയണമെന്നും അവർ വാദിക്കുന്നു. താലിബാൻ അധികാരമേറ്റ ശേഷം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും തൊഴിലിനും നേരത്തെ തന്നെ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗാർഹിക പീഡനത്തിന് പച്ചക്കൊടി കാട്ടുന്ന പുതിയ നിയമം കൂടി വരുന്നത്.












Discussion about this post