ലോകത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഇറാനും അമേരിക്കയും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. 10 ദിവസത്തിനുള്ളിൽ അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ ഇറാനെതിരെ കടുത്ത സൈനിക നടപടി ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അന്ത്യശാസനം നൽകി. ജനീവയിൽ നടന്ന ചർച്ചകളിൽ പുരോഗതിയുണ്ടെങ്കിലും പ്രധാന വിഷയങ്ങളിൽ ഇരുരാജ്യങ്ങളും ഇപ്പോഴും വിരുദ്ധ ധ്രുവങ്ങളിലാണ്. ഇതിനിടെ, പശ്ചിമേഷ്യയിൽ അമേരിക്ക തങ്ങളുടെ നാവിക-വ്യോമ ശക്തി വർദ്ധിപ്പിച്ചത് മേഖലയെ യുദ്ധഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
അമേരിക്കയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാൽ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാൻ ഐക്യരാഷ്ട്രസഭയിൽ മുന്നറിയിപ്പ് നൽകി. “ഞങ്ങൾ യുദ്ധം തുടങ്ങാൻ ആഗ്രഹിക്കുന്നില്ല, എന്നാൽ ആക്രമിക്കപ്പെട്ടാൽ തിരിച്ചടി നിർണ്ണായകവും ആനുപാതികവുമായിരിക്കും” എന്ന് ഇറാൻ അംബാസഡർ അമീർ സഈദ് ഇറവാനി യുഎൻ രക്ഷാസമിതിക്ക് അയച്ച കത്തിൽ വ്യക്തമാക്കി. മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളും ആസ്തികളും തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളായിരിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ട്രംപ് ഭരണകൂടം ഇറാനിൽ ഭരണകൂട മാറ്റം ലക്ഷ്യമിടുന്നുവെന്ന സൂചനകളും ഇതിനിടെ പുറത്തുവരുന്നുണ്ട്.
ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം 12-ലധികം യുഎസ് യുദ്ധക്കപ്പലുകളാണ് നിലവിൽ മേഖലയിൽ അണിനിരന്നിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡും യുഎസ്എസ് എബ്രഹാം ലിങ്കണും മിസൈൽ ഡിസ്‌ട്രോയറുകളും ഇതിൽ ഉൾപ്പെടുന്നു. ടോമാഹോക്ക് മിസൈലുകൾ വഹിക്കുന്ന ഈ കപ്പലുകൾക്ക് ഏത് നിമിഷവും ആക്രമണം നടത്താൻ സാധിക്കും. കൂടാതെ എഫ്-15 യുദ്ധവിമാനങ്ങളും റീപ്പർ ഡ്രോണുകളും മേഖലയിൽ സജ്ജമാണ്. അതേസമയം, ഇറാനെതിരെയുള്ള ആക്രമണത്തിന് തങ്ങളുടെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ബ്രിട്ടൻ വ്യക്തമാക്കിയിട്ടുണ്ട്. ഇത് അമേരിക്കയ്ക്ക് നേരിയ തിരിച്ചടിയാണെങ്കിലും, സ്വന്തം സൈനിക ശേഷി ഉപയോഗിച്ച് മുന്നോട്ട് പോകാനാണ് ട്രംപിന്റെ തീരുമാനം.
ജനീവ ചർച്ചകളുടെ തുടർച്ചയായി അമേരിക്കയുടെ ആശങ്കകൾ പരിഹരിക്കാനുള്ള രേഖാമൂലമുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഇറാൻ സമ്മതിച്ചിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ പരിശോധിച്ച ശേഷമായിരിക്കും ട്രംപ് തന്റെ അന്തിമ തീരുമാനം എടുക്കുക. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇറാൻ ആണവായുധ മോഹം ഉപേക്ഷിക്കണമെന്ന കർശന നിലപാടിലാണ് അമേരിക്ക. വരും ദിവസങ്ങൾ ലോക രാഷ്ട്രീയത്തിൽ നിർണ്ണായകമായിരിക്കും











Discussion about this post