ലോകത്തെ വിറപ്പിച്ച മെക്സിക്കൻ മയക്കുമരുന്ന് മാഫിയാ തലവൻ നെമീസിയോ ഒസെഗ്വേര സെർവാന്റസ് എന്ന ‘എൽ മെഞ്ചോ’ കുടുങ്ങിയത് സ്വന്തം കാമുകിയിലൂടെയാണെന്ന നിർണ്ണായക വെളിപ്പെടുത്തലുമായി മെക്സിക്കൻ പ്രതിരോധ മന്ത്രാലയം. വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന എൽ മെഞ്ചോയെ ഞായറാഴ്ചയാണ് മെക്സിക്കൻ സൈന്യം പിടികൂടി വധിച്ചത്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ സഹായത്തോടെ നടത്തിയ ഈ വൻ ഓപ്പറേഷനിൽ ഇയാളുടെ വലംകൈ ഉൾപ്പെടെ 70-ഓളം പേർ കൊല്ലപ്പെട്ടതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
എൽ മെഞ്ചോയുടെ കാമുകിയെയും അവരുടെ വിശ്വസ്തനായ സഹായിയെയും മാസങ്ങളായി സൈനിക ഇൻവെസ്റ്റിഗേറ്റർമാർ നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കാമുകിയെയും കൊണ്ട് സഹായി ജാലിസ്‌കോയിലെ തപാൽപയിലുള്ള ഒരു രഹസ്യ കേന്ദ്രത്തിലെത്തി. അമേരിക്കൻ ഏജൻസികൾ നൽകിയ ജിപിഎസ് വിവരങ്ങളും ലൊക്കേഷനും സൈന്യം കൃത്യമായി പിന്തുടർന്നു. കാമുകി ഒപ്പം താമസിച്ച രാത്രി മുഴുവൻ കാത്തുനിന്ന സ്പെഷ്യൽ ഫോഴ്സ്, പുലർച്ചെ അവർ മടങ്ങിയതിന് പിന്നാലെയാണ് ആക്രമണം ആരംഭിച്ചത്. ആറ് ഹെലികോപ്റ്ററുകളും നൂറുകണക്കിന് കമാൻഡോകളും പ്രദേശം വളഞ്ഞു.
സൈന്യത്തെ കണ്ടതോടെ ഇയാളുടെ സുരക്ഷാ സംഘം റോക്കറ്റ് ലോഞ്ചറുകളും അത്യാധുനിക തോക്കുകളും ഉപയോഗിച്ച് അതിശക്തമായി പ്രത്യാക്രമണം നടത്തി. ഈ വെടിവെപ്പിനിടെ എൽ മെഞ്ചോ രണ്ട് ബോഡിഗാർഡുകൾക്കൊപ്പം കാടിനുള്ളിലേക്ക് രക്ഷപെടാൻ ശ്രമിച്ചെങ്കിലും സ്പെഷ്യൽ ഫോഴ്സ് വിട്ടില്ല. ഒടുവിൽ കാടിനുള്ളിലെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന നിലയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. പിടികൂടുന്നതിനിടെ നടന്ന ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ എൽ മെഞ്ചോ മെക്സിക്കോ സിറ്റിയിലേക്കുള്ള യാത്രാമധ്യേ ഹെലികോപ്റ്ററിൽ വെച്ചാണ് മരിച്ചത്.
എൽ മെഞ്ചോയുടെ വലംകൈ ആയ ‘എൽ തുളി’ എന്നറിയപ്പെടുന്ന കുറ്റവാളി ഓരോ സൈനികനെ കൊല്ലുന്നതിനും 20,000 പെസോ (ഏകദേശം 1000 ഡോളർ) ഇനാമും പ്രഖ്യാപിച്ചിരുന്നു. ഇയാൾ നടത്തിയ പ്രത്യാക്രമണത്തിൽ 25 നാഷണൽ ഗാർഡ് അംഗങ്ങളും പ്രിസൺ ഓഫീസറും ഉൾപ്പെടെ നിരവധി സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. മിന്നൽ നീക്കത്തിലൂടെ സൈന്യം എൽ തുളിയെയും വധിച്ചു. ഇയാളിൽ നിന്ന് 1.4 മില്യൺ ഡോളറും വൻ ആയുധശേഖരവും കണ്ടെടുത്തു. ലഹരി രാജാവിന്റെ മൃതദേഹം വിട്ടുകിട്ടാൻ കാർട്ടൽ അംഗങ്ങൾ മെക്സിക്കോയിലെ വിവിധ സംസ്ഥാനങ്ങളിൽ ഇപ്പോഴും ആക്രമണം തുടരുകയാണ്.











