ഡെറാഡൂൺ : ഹൽദ്വാനിയിലെ റെയിൽവേ ഭൂമി കയ്യേറ്റ കേസിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി. ഭൂമി റെയിൽവേയുടേത് ആണെന്ന് സുപ്രീം കോടതി സ്ഥിരീകരിച്ചു. കയ്യേറ്റങ്ങൾ എത്രയും പെട്ടെന്ന് ഒഴിപ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. 4,000-ത്തിലധികം കുടുംബങ്ങളാണ് റെയിൽവേ ഭൂമി കൈയേറി കുടിയേറ്റം നടത്തിയിരുന്നത്. കയ്യേറ്റഭൂമി ഒഴിയണമെങ്കിൽ തങ്ങൾക്ക് അതേ സ്ഥലത്ത് തന്നെ പുനരധിവാസ പദ്ധതി വേണമെന്ന് കുടിയിറക്കൽ ഭീഷണി നേരിട്ടിരുന്ന കുടുംബങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നിർദ്ദേശം അംഗീകരിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
റെയിൽവേ വികസനം മൂലം കുടിയൊഴിപ്പിക്കൽ നേരിടുന്ന താമസക്കാർക്ക് അതേ സ്ഥലത്ത് പുനരധിവാസത്തിനായി നിർബന്ധിക്കാൻ അവകാശമില്ലെന്ന് സുപ്രീം കോടതി ചൊവ്വാഴ്ച വിധിച്ചു. ഭൂമി കയ്യേറിയ ആളുകൾക്ക് റെയിൽവേയോട് നിർദ്ദേശങ്ങൾ നൽകാനുള്ള അവകാശമില്ല എന്നും സുപ്രീംകോടതി അറിയിച്ചു. ദുരിതബാധിതർക്ക് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം പുനരധിവാസത്തിന് അപേക്ഷിക്കാമെന്ന് കോടതി പറഞ്ഞു. ഭൂമി കയ്യേറി താമസിക്കുന്നവരുടെ ആവശ്യപ്രകാരം റമദാൻ മാസത്തിനു ശേഷം പുനരധിവാസ പദ്ധതിക്ക് അപേക്ഷിക്കുന്നതിനായി ഒരു ക്യാമ്പ് സ്ഥാപിക്കാൻ സുപ്രീം കോടതി ചൊവ്വാഴ്ച ഉത്തരാഖണ്ഡ് ലീഗൽ സർവീസസ് അതോറിറ്റിയോട് നിർദ്ദേശിച്ചു
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി , ജസ്റ്റിസ് വിപിൻ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് ആണ് കേസിൽ വിധി പറഞ്ഞത്. മാർച്ച് 31 ന് മുമ്പ് ഈ മുഴുവൻ പ്രക്രിയയും പൂർത്തിയാക്കണം. പദ്ധതി പ്രകാരം ഓരോ കുടുംബത്തിന്റെയും യോഗ്യത നിർണ്ണയിക്കാനും കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനും സുപ്രീം കോടതി ജില്ലാ കളക്ടറോട് നിർദ്ദേശിച്ചു.








