ഐപിഎൽ 2026-ൽ മുംബൈ ഇന്ത്യൻസിന്റെ തകർച്ച തുടരുന്നു. വ്യാഴാഴ്ച സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സിനോട് 7 വിക്കറ്റിന്റെ കനത്ത പരാജയമാണ് മുംബൈ ഏറ്റുവാങ്ങിയത്. ഇതോടെ കളിച്ച അഞ്ച് മത്സരങ്ങളിൽ നാലിലും തോറ്റ മുംബൈ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. മുംബൈ ഉയർത്തിയ 196 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം വെറും 16.3 ഓവറിലാണ് പഞ്ചാബ് അനായാസം മറികടന്നത്.
പഞ്ചാബിന്റെ വെടിക്കെട്ട് ബാറ്റിംഗിന് മുന്നിൽ പകച്ചുപോയ മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ, തോൽവിക്ക് ശേഷം കടുത്ത നിരാശയിലായിരുന്നു. ടീമിൽ വലിയ അഴിച്ചുപണികൾ വേണ്ടിവരുമെന്ന സൂചനയാണ് അദ്ദേഹം നൽകിയത്. “സത്യം പറഞ്ഞാൽ, എനിക്ക് ഇപ്പോൾ കൂടുതലൊന്നും പറയാനില്ല. ഞങ്ങൾക്ക് എവിടെയാണ് പിഴച്ചതെന്ന് കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. വ്യക്തിഗതമായ പ്രശ്നങ്ങളാണോ, കൂട്ടായുള്ള വീഴ്ചയാണോ, അതോ പ്ലാനിംഗിലാണോ പാളിച്ചയുണ്ടായത് എന്ന് കണ്ടെത്തണം. പഞ്ചാബ് എല്ലാ മേഖലയിലും ഞങ്ങളെക്കാൾ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരുമോ, അതോ തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ ഇങ്ങനെ തന്നെ മുന്നോട്ട് പോകണമോ എന്ന് ചിന്തിക്കണം. ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും, തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും വേണം,” ഹാർദിക് വ്യക്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് വേണ്ടി ക്വിന്റൺ ഡി കോക്ക് പുറത്തെടുത്തത് മാസ്മരിക പ്രകടനമായിരുന്നു. 60 പന്തിൽ നിന്ന് പുറത്താകാതെ 112 റൺസാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. ഡി കോക്കിന്റെയും നമൻ ധിറിന്റെയും (50) മികവിൽ മുംബൈ 20 ഓവറിൽ 195/6 എന്ന മികച്ച സ്കോറിലെത്തി. പഞ്ചാബിനായി അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്സ് തുടക്കം മുതൽ മുംബൈ ബൗളർമാരെ കടന്നാക്രമിച്ചു. പ്രഭ്‌സിമ്രാൻ സിംഗും (39 പന്തിൽ 80*), ക്യാപ്റ്റൻ ശ്രേയസ് അയ്യരും (35 പന്തിൽ 66) തകർത്തടിച്ചതോടെ മത്സരം പൂർണ്ണമായും മുംബൈയുടെ കൈവിട്ടു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് വെറും 67 പന്തിൽ 139 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.











