ഐപിഎൽ 2026 സീസണിൽ എതിരാളികളെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ച് മുന്നേറുകയാണ് ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ് കിംഗ്സ് തുടർച്ചയായ മൂന്നാം അർദ്ധസെഞ്ച്വറി നേടി ക്യാപ്റ്റൻ മുന്നിൽ നിന്ന് നയിക്കുമ്പോൾ, ടൂർണമെന്റിലെ വമ്പൻ ടീമുകളെ പരാജയപ്പെടുത്തിയതിന്റെ ആവേശത്തിലാണ് പഞ്ചാബ് ആരാധകർ. ഇതോടെ ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കും പഞ്ചാബ് കിംഗ്സ് കുതിച്ചെത്തി.
തുടർച്ചയായ മൂന്ന് മത്സരങ്ങളിലാണ് ശ്രേയസ് അയ്യർ ഫിഫ്റ്റി നേടിയത്. ശ്രേയസിനെ പോലെ ഒരു താരം മധ്യനിരയിൽ ഇറങ്ങുമ്പോൾ അത് ടീമിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല എന്ന് ഈ കണക്കുകൾ കാണിക്കുന്നു. ചെന്നെക്കെതിരെ 29 പന്തിൽ 50 റൺസ് നേടിയ താരം ഹൈദരാബാദിനെതിരെ 33 പന്തിൽ 69 ഉം മുംബൈക്കെതിരെ 35 പന്തിൽ 66 റൺസും നേടിയാണ് തിളങ്ങിയത്.
ഐപിഎല്ലിലെ ഏറ്റവും ശക്തരായ രണ്ട് ടീമുകളെ അവരുടെ സ്വന്തം കാണികൾക്ക് മുന്നിൽ വെച്ചാണ് പഞ്ചാബ് തകർത്തത്. ചെന്നൈ സൂപ്പർ കിംഗ്സിനെ അവരുടെ കോട്ടയായ ചെപ്പോക്കിലും, മുംബൈ ഇന്ത്യൻസിനെ വാംഖഡെയിലുമാണ് പഞ്ചാബ് മുട്ടുകുത്തിച്ചത്. 5 ഐപിഎൽ കിരീടങ്ങൾ നേടിയ ഈ ടീമുകൾ ഒരു കാലത്ത് അവരുടെ മണ്ണിൽ രാജാക്കന്മാരായിരുന്നു. അവരെയാണ് വളരെ എളുപ്പത്തിൽ ശ്രേയസും കൂട്ടരും തോൽപ്പിക്കുന്നത്. ഇതിന് പുറമെ മുൻ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെയും പാറ്റ് കമ്മിൻസിന്റെ ഹൈദരാബാദിനെയും അവർ പരാജയപ്പെടുത്തി.
തുടർ വിജയങ്ങളോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തലയുയർത്തി നിൽക്കുകയാണ് പഞ്ചാബ്. ബാറ്റിംഗിൽ ശ്രേയസ് അയ്യർക്കും പ്രഭ്‌സിമ്രാൻ സിംഗിനുമാണ് ഈ വിജയങ്ങളുടെ പ്രധാന ക്രെഡിറ്റ്. പഞ്ചാബിന്റെ ബാറ്റിംഗ് നിരയ്ക്ക് അതിശക്തമായ അടിത്തറ നൽകാൻ ഇവർക്ക് കഴിയുന്നുണ്ട്. ബോളിംഗിലേക്ക് വന്നാൽ ഓരോ മത്സരത്തിലും ഓരോ ഹീറോസ് ആണ്.
ഒരുകാലത്ത് സ്ഥിരതയില്ലാത്ത ടീമെന്ന് വിമർശനം കേട്ടിരുന്ന പഞ്ചാബ് കിംഗ്സിനെ ഒരു ചാമ്പ്യൻ ടീമായി മാറ്റിയ ശ്രേയസ് അയ്യരെ ‘പഞ്ചാബിന്റെ പുതിയ രാജാവ്’ എന്നാണ് ക്രിക്കറ്റ് ലോകം ഇപ്പോൾ വാഴ്ത്തുന്നത്. ഇതേ ഫോം തുടർന്നാൽ ഇത്തവണത്തെ ഐപിഎൽ കിരീടം പഞ്ചാബിലേക്ക് തന്നെ പോകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. നായകൻ ശ്രേയസ് അയ്യർ ഐപിഎല്ലിൽ പുതിയ ചരിത്രമെഴുതുകയാണ്!












