ടെൽ അവീവ് : ഇസ്രായേൽ സന്ദർശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യാദ് വാഷെം സന്ദർശിക്കും. നാസികൾ കൊലപ്പെടുത്തിയ ആറ് ദശലക്ഷം ജൂതന്മാരെ ആദരിക്കുന്നതിനായി 1953 ൽ സ്ഥാപിച്ച ഇസ്രായേലിന്റെ ഔദ്യോഗിക ഹോളോകോസ്റ്റ് സ്മാരകമാണിത്. ഈ സന്ദർശനത്തിനുശേഷം മോദി ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായി കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ചെയ്യും.
വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം ഇന്ത്യ-ഇസ്രായേൽ പ്രധാനമന്ത്രിമാർ തമ്മിലുള്ള പ്രതിനിധിതല കൂടിക്കാഴ്ചയും നടക്കും. ഇസ്രായേലിന്റെ അയൺ ഡോം സാങ്കേതികവിദ്യയുടെ കൈമാറ്റം ഉൾപ്പെടെയുള്ള ചില സുപ്രധാന പ്രതിരോധ കരാറുകൾക്ക് സാധ്യതയുണ്ട് എന്നാണ് സൂചന. കൂടാതെ ഉഭയകക്ഷി നിക്ഷേപ കരാറിന്റെയും നടന്നുകൊണ്ടിരിക്കുന്ന സ്വതന്ത്ര വ്യാപാര കരാറിന്റെയും കൂടുതൽ ചർച്ചകളും ഉണ്ടാകും. വൈകുന്നേരം 4 മണിക്ക്, പ്രധാനമന്ത്രി മോദി ഇസ്രായേലിലെ ഇന്ത്യൻ പ്രവാസികളുമായി സംവദിക്കും. തുടർന്ന് വൈകുന്നേരം ആറുമണിയോടെ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുന്നതാണ്.
ബുധനാഴ്ച, ജറുസലേമിൽ നടന്ന നെസെറ്റിന്റെ പ്രത്യേക പ്ലീനറിയെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തിരുന്നു. ഇതോടെ മോദി ഇസ്രായേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി ചരിത്രം കുറിച്ചു. പാർലമെന്റിന്റെ പരമോന്നത ബഹുമതിയായ സ്പീക്കർ ഓഫ് ദി നെസെറ്റ് മെഡൽ നൽകി ഇസ്രായേൽ ഇന്ത്യൻ പ്രധാനമന്ത്രിയെ ആദരിച്ചു.









