ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ (UNHRC) പാകിസ്താനെ രൂക്ഷമായി പരിഹസിച്ച് ഇന്ത്യ. ജമ്മു കശ്മീരിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് പാകിസ്താൻ നടത്തുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെയാണ് ഇന്ത്യയുടെ പ്രതിനിധി അനുപമ സിംഗ് ആഞ്ഞടിച്ചത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് പാലം കശ്മീരിൽ യാഥാർത്ഥ്യമായത് കണ്ടിട്ടും അവിടെ വികസനമില്ലെന്ന് പാകിസ്താൻ പറയുന്നത് അവർ ഒന്നുകിൽ മനോരോഗ ലോകത്തോ അല്ലെങ്കിൽ ‘ലാ-ലാ ലാൻഡിലോ’ (ഭാവനാ ലോകം) ജീവിക്കുന്നത് കൊണ്ടാവുമെന്ന് ഇന്ത്യ പരിഹസിച്ചു. ജമ്മു കശ്മീരിന്റെ വികസന ബജറ്റ് മാത്രം പാകിസ്താൻ ഐഎംഎഫിൽ (IMF) നിന്ന് ചോദിച്ചു വാങ്ങിയ ഏറ്റവും പുതിയ സാമ്പത്തിക സഹായ പാക്കേജിന്റെ (Bailout package) ഇരട്ടിയിലധികമാണെന്നും ഇന്ത്യ ഓർമ്മിപ്പിച്ചു.
ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അത് എന്നും അങ്ങനെ തന്നെ തുടരുമെന്നും അനുപമ സിംഗ് യുഎന്നിൽ ആവർത്തിച്ചു. 1947-ൽ നടന്ന ലയനം അന്താരാഷ്ട്ര നിയമങ്ങൾക്കും ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്റ്റിനും അനുസൃതമായി നിയമപരവും മാറ്റമില്ലാത്തതുമാണ്. കശ്മീർ വിഷയത്തിൽ എന്തെങ്കിലും തർക്കമുണ്ടെങ്കിൽ അത് പാകിസ്താൻ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന ഇന്ത്യൻ ഭൂപ്രദേശങ്ങളെക്കുറിച്ചാണെന്നും, അത് ഉടനടി ഒഴിഞ്ഞുതരണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇസ്ലാമാബാദിന്റെ ഇത്തരം പ്രചാരണങ്ങളിൽ ഇപ്പോൾ അസൂയയുടെ ഗന്ധമാണ് വരുന്നത്. സ്വന്തം രാജ്യത്തെ ആഴത്തിലുള്ള ആഭ്യന്തര പ്രതിസന്ധികൾ പരിഹരിക്കുന്നതിന് പകരം അന്താരാഷ്ട്ര വേദികളിൽ വന്ന് നാടകം കളിക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നതെന്നും ഇന്ത്യ കുറ്റപ്പെടുത്തി.
സിവിൽ സർക്കാരുകൾക്ക് കാലാവധി പൂർത്തിയാക്കാൻ പോലും കഴിയാത്ത ഒരു രാജ്യത്ത് നിന്ന് ജനാധിപത്യത്തെക്കുറിച്ച് ക്ലാസ് എടുക്കാൻ ആരും വരേണ്ടെന്നും ഇന്ത്യ തിരിച്ചടിച്ചു. ജമ്മു കശ്മീരിൽ അടുത്തിടെ നടന്ന പൊതുതിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടായ വൻ പോളിംഗ് ഭീകരവാദത്തിന്റെ പ്രത്യയശാസ്ത്രത്തെ ജനങ്ങൾ തള്ളിക്കളഞ്ഞതിന്റെ തെളിവാണ്. പാകിസ്താൻ സ്പോൺസർ ചെയ്യുന്ന അതിർത്തി കടന്നുള്ള ഭീകരവാദത്തെ അതിജീവിച്ച് കശ്മീർ സാമ്പത്തികമായും സാമൂഹികമായും മുന്നേറുകയാണ്. ഇതിനിടെ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപ്പറേഷൻ (OIC) പാകിസ്താന്റെ വെറുമൊരു ‘എക്കോ ചേംബർ’ (പ്രതിധ്വനിക്കുന്ന ഇടം) ആയി മാറുകയാണെന്നും ഒഐസിയുടെ നിലപാടുകളെ തള്ളിക്കളയുന്നുവെന്നും ഇന്ത്യ വ്യക്തമാക്കി.









