ഇസ്രയേൽ പാർലമെന്റായ ക്നെസെറ്റിൽ (Knesset) പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം രാജ്യം മുഴുവൻ വികാരാധീനരായാണ് ശ്രവിച്ചതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. “പ്രധാനമന്ത്രിയുടെ വാക്കുകൾ കേട്ട് ഇസ്രയേലിൽ ഒരാളുടെ പോലും കണ്ണ് നിറയാതിരുന്നിട്ടില്ല” എന്ന് നെതന്യാഹു വ്യാഴാഴ്ച പറഞ്ഞു. മോദിയുടെ രണ്ട് ദിവസത്തെ സന്ദർശനം ഹൃസ്വമാണെങ്കിലും അങ്ങേയറ്റം ഫലപ്രദവും വികാരനിർഭരവുമായിരുന്നുവെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലങ്ങളിലേക്ക് ഉയർന്നതിന്റെ അടയാളമായിരുന്നു ഈ സന്ദർശനമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ക്രൂരമായ ഭീകരാക്രമണത്തെ മോദി തന്റെ പ്രസംഗത്തിൽ ശക്തമായി അപലപിച്ചു. “നിങ്ങളുടെ വേദന ഞങ്ങൾ അനുഭവിക്കുന്നു, ആ ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു” എന്ന മോദിയുടെ വാക്കുകൾ ഇസ്രയേൽ ജനതയെ ആഴത്തിൽ സ്പർശിച്ചു. ഗാസയിലെ സമാധാന ശ്രമങ്ങൾക്ക് ഭാരതം പൂർണ്ണ പിന്തുണ നൽകുമെന്നും മേഖലയിൽ ശാശ്വതവും നീതിയുക്തവുമായ സമാധാനം ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ലോകത്ത് ഒരിടത്തുണ്ടാകുന്ന ഭീകരവാദം എല്ലായിടത്തെയും സമാധാനത്തിന് ഭീഷണിയാണെന്നും അതിനെ നേരിടാൻ അന്താരാഷ്ട്ര തലത്തിൽ ഏകോപിതമായ നീക്കം വേണമെന്നും മോദി ആഹ്വാനം ചെയ്തു.
നേരത്തെ, ലോകപ്രശസ്തമായ യാദ് വഷെം ഹോളോകോസ്റ്റ് സ്മാരകത്തിൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയിരുന്നു. മ്യൂസിയത്തിലെ ‘ഹാൾ ഓഫ് നെയിംസ്’ സന്ദർശിച്ച വേളയിൽ നെതന്യാഹു തന്റെ ഭാര്യ സാറയുടെ ബന്ധുക്കളുടെ പേരുവിവരങ്ങൾ മോദിക്ക് കാണിച്ചു കൊടുത്തു. പുഷ്പചക്രം സമർപ്പിച്ചും പാരമ്പര്യമനുസരിച്ച് കല്ല് വെച്ചും ഇരകൾക്ക് മോദി ആദരമർപ്പിച്ചു. സന്ദർശനത്തിന്റെ ഭാഗമായി പ്രതിരോധം, സുരക്ഷ, സാങ്കേതിക വിദ്യ എന്നീ മേഖലകളിൽ നിർണ്ണായകമായ നിരവധി ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഒമ്പത് വർഷത്തിനിടെ മോദി നടത്തുന്ന രണ്ടാമത്തെ ഇസ്രയേൽ സന്ദർശനമാണിത്. 2017-ലെ സന്ദർശനത്തിലൂടെ ആരംഭിച്ച തന്ത്രപരമായ പങ്കാളിത്തം ഇപ്പോൾ പുതിയൊരു ഉയരത്തിലെത്തിയിരിക്കുകയാണ്.











