ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിൽ യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഖമനേയി കൊല്ലപ്പെട്ടതായാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
“ചരിത്രത്തിലെ ഏറ്റവും ക്രൂരന്മാരായ വ്യക്തികളിൽ ഒരാളായ ഖമേനി മരിച്ചു” എന്നായിരുന്നു ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്. അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ “ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ” എന്ന സൈനിക നീക്കത്തിന്റെ ഭാഗമായാണ് ഇറാനിലെ സൈനിക കേന്ദ്രങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും ആക്രമണം നടന്നത്. ഖമേനിയുടെ വസതി സ്ഥിതി ചെയ്യുന്ന പാസ്ചർ ഡിസ്ട്രിക്റ്റിലെ കോമ്പൗണ്ട് ബോംബാക്രമണത്തിൽ തകർന്നതായാണ് റിപ്പോർട്ടുകൾ.
അദ്ദേഹത്തിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന സമുച്ചയത്തിന് നേരെ കനത്ത ആക്രമണം നടന്നിട്ടുണ്ടെന്നും, അദ്ദേഹം മരിച്ചതായി “ഏറെ സൂചനകൾ ഉണ്ട്” എന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വ്യക്തമാക്കിയിട്ടുണ്ട്.ഖമേനിക്ക് പുറമെ ഇറാന്റെ പ്രതിരോധ മന്ത്രി അമീർ നസീർസാദെ, റെവല്യൂഷണറി ഗാർഡ് കമാൻഡർ മുഹമ്മദ് പക്പൂർ എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നു.
ഇറാൻ അധികൃതർ ഈ വാർത്ത ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.ഖമേനി സുരക്ഷിതനാണെന്നും അദ്ദേഹം ഉടൻ തന്നെ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ഖമേനിയുടെ എക്സ് (X) അക്കൗണ്ടിൽ ഒരു സന്ദേശം പ്രത്യക്ഷപ്പെട്ടെങ്കിലും ഇത് മുൻകൂട്ടി നിശ്ചയിച്ചതാണോ അതോ അദ്ദേഹം തന്നെ പോസ്റ്റ് ചെയ്തതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല
ശത്രുരാജ്യങ്ങൾ നടത്തുന്ന ‘മാനസിക യുദ്ധം’ മാത്രമാണിതെന്നും, ഖമനേയി സുരക്ഷിതനാണെന്നുമാണ് ഇറാൻ ഔദ്യോഗിക വൃത്തങ്ങളുടെ വാദം. എന്നാൽ, ഇതുവരെ അദ്ദേഹത്തെ പൊതുവേദിയിലോ ടെലിവിഷൻ വഴിയോ കാണാൻ സാധിച്ചിട്ടില്ല എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
ഖമേനി കൊല്ലപ്പെട്ടെന്ന വാർത്ത ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മേഖലയിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ഖമനേയിയുടെ മരണവാർത്ത സ്ഥിരീകരിക്കപ്പെട്ടാൽ അത് ഇറാനിലെ ഭരണകൂടത്തിൽ വലിയ മാറ്റങ്ങൾക്കും അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും കാരണമായേക്കാം. നിലവിൽ ഐക്യരാഷ്ട്രസഭയും മറ്റ് അന്താരാഷ്ട്ര ഏജൻസികളും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.








