ശ്രീനഗർ : യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് രണ്ടാം ദിനവും തെരുവിലിറങ്ങിയ പ്രതിഷേധക്കാർക്കെതിരെ കടുത്ത നടപടിയുമായി ജമ്മുകശ്മീർ പോലീസ്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. കഴിഞ്ഞദിവസം ജമ്മുകശ്മീരിലെ വിവിധ മേഖലകളിൽ സമാധാനപൂർണമായി നടത്തിയ പ്രതിഷേധങ്ങൾക്ക് ശേഷമാണ് രണ്ടാം ദിനവും പ്രതിഷേധക്കാർ തെരുവിലിറങ്ങിയിരുന്നത്.
ഖമനെയി കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ജമ്മുകശ്മീരിൽ വിഘടനവാദി ഗ്രൂപ്പുകൾ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഇന്ന് പ്രതിഷേധവുമായി തെരുവിലിറങ്ങിയവരിൽ കൂടുതലും വിഘടനവാദി ഗ്രൂപ്പുകളിൽ നിന്നുള്ളവരായിരുന്നു. ഇവർ പോലീസിന് നേരെ കല്ലേറ് നടത്തി. ഇതോടെ ജമ്മുകശ്മീർ പോലീസ് പ്രതിഷേധക്കാരെ ഓടിച്ചിട്ട് അടിക്കുന്ന കാഴ്ചയായിരുന്നു കാണാൻ കഴിഞ്ഞത്. ലാത്തിച്ചാർജ് ആരംഭിച്ചതോടെ വിഘടനവാദികൾ ചിതറിയോടി.
പതിനഞ്ച് ലക്ഷത്തോളം ഷിയ മുസ്ലീങ്ങളാണ് ജമ്മുകശ്മീരിൽ ഉള്ളത്. ഞായറാഴ്ച ഇവർ ലാൽ ചൗക്ക്, സൈദ കടൽ, ബുഡ്ഗാം, ബന്ദിപ്പോര, അനന്ത്നാഗ്, പുൽവാമ എന്നിവിടങ്ങളിൽ വലിയ പ്രതിഷേധങ്ങൾ നടത്തിയിരുന്നു. എന്നാൽ പോലീസിന്റെ കർശന നിർദേശപ്രകാരം സമാധാനപൂർണമായിരുന്നു ഞായറാഴ്ച നടന്ന പ്രതിഷേധങ്ങൾ. എന്നാൽ തിങ്കളാഴ്ച വിഘടനവാദി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ബന്ദ് പ്രഖ്യാപിച്ചതോടെ പോലീസ് ലാൽ ചൗക്കിലെ ഘണ്ടാ ഘർ ചുറ്റും ബാരിക്കേഡുകൾ സ്ഥാപിച്ച് അടച്ചു. പ്രതിഷേധക്കാരുടെ ഒത്തുചേരൽ തടയാൻ നഗരത്തിലുടനീളം ധാരാളം പോലീസിനെയും അർദ്ധസൈനിക സിആർപിഎഫ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനുമായി മുൻകരുതൽ നടപടിയായി സ്വകാര്യ സ്കൂളുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും രണ്ട് ദിവസത്തേക്ക് അധികൃതർ അടച്ചു.










