ഇറാനെതിരായ സൈനിക നീക്കത്തിനിടെ അമേരിക്കയുടെ മൂന്ന് F-15 സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനങ്ങൾ കുവൈറ്റ് വ്യോമപ്രതിരോധ സേന വെടിവെച്ചിട്ടു. വിമാനങ്ങളെ തിരിച്ചറിയുന്നതിലുണ്ടായ പാകപ്പിഴ മൂലം സംഭവിച്ച ‘ഫ്രണ്ട്‌ലി ഫയർ’ ആണിതെന്ന് പെന്റഗൺ സ്ഥിരീകരിച്ചു. വിമാനങ്ങളിലുണ്ടായിരുന്ന ആറ് ഉദ്യോഗസ്ഥരും പരിക്കുകളോടെ രക്ഷപ്പെട്ടു.
അമേരിക്കയുടെയും സഖ്യകക്ഷികളുടെയും പക്കലുള്ള MUM-104 പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനമാണ് വിമാനങ്ങളെ തകർത്തതെന്നാണ് പ്രാഥമിക വിവരം. ശത്രുവിമാനമാണെന്ന് തെറ്റിദ്ധരിച്ചാണ് കുവൈറ്റ് സേന മിസൈൽ തൊടുത്തത്. വിമാനം തീഗോളമായി താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കുവൈറ്റിലെ മിന അൽ അഹമ്മദി റിഫൈനറിയിൽ വീണ് രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ ഇസ്രായേലും അമേരിക്കയും ഇറാനിൽ ആക്രമണം കടുപ്പിച്ചു. തിങ്കളാഴ്ച ടെഹ്‌റാനിലും ലബനനിലെ ഹെസ്‌ബുള്ള കേന്ദ്രങ്ങളിലും ഇസ്രായേൽ വ്യോമാക്രമണം നടത്തി. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ വൻ സ്ഫോടനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരിച്ചടിയായി ഇറാനും ഹെസ്‌ബുള്ളയും ഇസ്രായേലിലേക്ക് മിസൈലുകളും ഡ്രോണുകളും അയച്ചു.
ഇറാനെതിരായ സൈനിക നീക്കം ആഴ്ചകളോളം നീണ്ടുനിൽക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ഇതിനിടെ കുവൈറ്റിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു.







