സി.പി.എം പാലക്കാട് ജില്ലാ നേതൃത്വത്തെ അക്ഷരാർത്ഥത്തിൽ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് മുൻ എംഎൽഎ പികെ ശശിയുടെ കടന്നാക്രമണം. “കള്ളുകുടിച്ചിരിക്കുമ്പോൾ സെക്രട്ടറിയെ തീരുമാനിക്കുന്ന സ്ഥിതിയിലേക്ക് സി.പി.എം അധഃപതിച്ചു” എന്ന ശശിയുടെ തുറന്നടി പാർട്ടി അണികൾക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. പാലക്കാട് ജില്ലാ നേതൃത്വത്തോട് കലഹിച്ച് പുറത്തുവന്നവരുടെ ‘മാർക്സിസ്റ്റ് കൂട്ടായ്മ’ സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിക്കുള്ളിലെ മദ്യപാനസംഘങ്ങളുടെയും ഉപജാപകരുടെയും സ്വാധീനത്തെ രൂക്ഷമായ ഭാഷയിലാണ് ശശി വിമർശിച്ചത്.
സി.പി.എം ഔദ്യോഗിക നേതൃത്വത്തിന് വലിയ വെല്ലുവിളിയുയർത്തിക്കൊണ്ടാണ് പാലക്കാട് ‘ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫ്രണ്ട്’ എന്ന പുതിയ വേദിക്ക് രൂപം നൽകുന്നത്. പാർട്ടി വിട്ടവരും പുറത്താക്കപ്പെട്ടവരുമായ നൂറുകണക്കിന് പ്രവർത്തകരെ സാക്ഷിനിർത്തിയായിരുന്നു ശശിയുടെ ഈ ആഞ്ഞടി. പാലക്കാട്ടെ ചില നേതാക്കൾക്ക് മദ്യപാന സംഘങ്ങളുമായി അവിശുദ്ധ ബന്ധമുണ്ടെന്നും അവരാണ് പാർട്ടിയിലെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. .
ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിൽ പികെ ശശി വിമതനായി മത്സരിക്കുമെന്ന് ഉറപ്പായതോടെ പാലക്കാട്ടെ രാഷ്ട്രീയ ചിത്രം മാറുകയാണ്. കള്ളുഷാപ്പുകളിലിരുന്ന് തീരുമാനങ്ങൾ എടുക്കുന്ന നേതാക്കൾക്ക് ജനങ്ങൾ തക്കതായ മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയതാ മൂല്യങ്ങളോട് മുഖം തിരിക്കുന്ന സി.പി.എം നേതൃത്വത്തിന് സ്വന്തം പാളയത്തിലെ ഈ അഴിമതിയും അപചയവും വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. ജി സുധാകരന്റെയും പികെ ശശിയുടെയും പടിയിറക്കം കേരളത്തിലെ സി.പി.എമ്മിന്റെ തകർച്ചയുടെ തുടക്കമാണെന്നാണ് പൊതുവികാരം.












