2026 ടി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയ ആവേശകരമായ വിജയത്തിന് പിന്നാലെ ജസ്പ്രീത് ബുംറയെ പ്രശംസ കൊണ്ട് മൂടി യുസ്‌വേന്ദ്ര ചഹൽ. സമ്മർദ്ദഘട്ടങ്ങളിൽ ഇന്ത്യയുടെ രക്ഷകനായി അവതരിക്കുന്ന ബുംറയെ വെറുമൊരു താരമായല്ല, മറിച്ച് ഇന്ത്യയുടെ അമൂല്യ നിധിയായാണ് കാണേണ്ടതെന്ന് ചഹൽ പറഞ്ഞു.
ജിയോ ഹോട്ട്സ്റ്റാറിൽ നടന്ന ചർച്ചയ്ക്കിടെയാണ് ചഹൽ ബുംറയുടെ പ്രകടനത്തെക്കുറിച്ച് വാചാലനായത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്കിനെ ആദ്യ പന്തിൽ തന്നെ പുറത്താക്കിയ ബുംറയുടെ നീക്കത്തെ ചഹൽ വിശേഷിപ്പിച്ചത് ഇങ്ങനെ:
“നിങ്ങൾ എന്നെ സ്പിന്നിലെ ഗ്രാൻഡ് മാസ്റ്റർ എന്ന് വിളിക്കുന്നത് പോലെ ബുംറ ബൗളിംഗിലെ യഥാർത്ഥ ഗ്രാൻഡ് മാസ്റ്ററാണ്. പിച്ചിന്റെ സ്വഭാവം വേഗത്തിൽ മനസ്സിലാക്കി സ്ലോവർ ബോളിലൂടെ ഹാരി ബ്രൂക്കിനെ വീഴ്ത്തിയത് അദ്ദേഹത്തിന്റെ മികവാണ്. ബുംറയുടെ കൈയ്യും കാലും കഴുകി ആ വെള്ളം കുടിക്കണം, അത്രത്തോളം വലിയ സേവനമാണ് അദ്ദേഹം രാജ്യത്തിന് നൽകുന്നത്.”
അവസാന മൂന്ന് ഓവറിൽ ഇംഗ്ലണ്ടിന് ജയിക്കാൻ 45 റൺസ് വേണമായിരുന്നു. എന്നാൽ 18-ാം ഓവറിൽ ബുംറ വഴങ്ങിയത് വെറും 6 റൺസ് മാത്രം. തുടർന്ന് 19-ാം ഓവർ എറിഞ്ഞ ഹാർദിക് പാണ്ഡ്യയുടെ ആദ്യ പന്ത് സിക്സർ പോയെങ്കിലും, പതറാതെ തിരിച്ചുവന്ന ഹാർദിക് വെറും 9 റൺസ് മാത്രം നൽകി ഇന്ത്യയെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. “ബുംറ ഇല്ലായിരുന്നെങ്കിൽ ഇന്ത്യ ഫൈനലിൽ എത്തില്ലായിരുന്നു. അതുപോലെ തന്നെ ഹാർദിക്കിന്റെ 19-ാം ഓവറും നിർണ്ണായകമായിരുന്നു. 2024 ലോകകപ്പ് ഫൈനലിൽ അവസാന ഓവർ എറിഞ്ഞ് ജയിപ്പിച്ച പരിചയം ഹാർദിക്കിനെ സഹായിച്ചു,” ചഹൽ നിരീക്ഷിച്ചു.
ആദ്യ രണ്ട് ഓവറുകളിൽ 19 റൺസ് വഴങ്ങിയെങ്കിലും, ഏറ്റവും സമ്മർദ്ദമേറിയ 16, 18 ഓവറുകളിൽ തിരിച്ചെത്തിയ ബുംറ വെറും 14 റൺസ് മാത്രമാണ് നൽകിയത്. കൃത്യമായ വേഗത വ്യതിയാനത്തിലൂടെ ഇംഗ്ലീഷ് ബാറ്റർമാരെ വട്ടംകറക്കിയ ബുംറയുടെ പ്രകടനമാണ് 7 റൺസിന്റെ വിജയത്തിലേക്ക് ഇന്ത്യയെ നയിച്ചത്.












