വാഷിംഗ്ടൺ : മിഡിൽ ഈസ്റ്റിലുള്ള യുഎസ് സൈനിക ആസ്തികൾ ആക്രമിക്കാൻ ഇറാനെ സഹായിച്ചത് റഷ്യയാണെന്ന് യുഎസ് ഇന്റലിജൻസ്. റഷ്യ നിർണായക വിവരങ്ങൾ ഇറാന് കൈമാറിയതായാണ് യുഎസ് വ്യക്തമാക്കുന്നത്. പ്രദേശത്ത് പ്രവർത്തിക്കുന്ന യുഎസ് യുദ്ധക്കപ്പലുകൾ, വിമാനങ്ങൾ, മറ്റ് തന്ത്രപ്രധാന വിഭവങ്ങൾ എന്നിവ ട്രാക്ക് ചെയ്യാനും ആക്രമിക്കാനും ഇറാനെ സഹായിക്കുന്ന തന്ത്രപ്രധാനമായ വിവരങ്ങൾ റഷ്യയാണ് ഇറാന് നൽകിയതെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സൈനിക ആക്രമണം ആരംഭിച്ചതിനെത്തുടർന്ന് ആരംഭിച്ച സംഘർഷത്തിൽ റഷ്യയും ഇടപെടലുകൾ നടത്തിയെന്ന സൂചനയാണ് യുഎസ് ഇന്റലിജൻസ് നൽകുന്നത്. മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലും, റഷ്യ ഇറാനുമായി അടുത്ത നയതന്ത്ര ബന്ധം നിലനിർത്തിയിട്ടുണ്ട്. എന്നാൽ സംഘർഷത്തിൽ റഷ്യ ഇറാനെ സഹായിച്ചു എന്ന ഇന്റലിജൻസ് റിപ്പോർട്ടുകൾ കാര്യമായി എടുക്കുന്നില്ല എന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. റഷ്യയിൽ നിന്നുള്ള റിപ്പോർട്ട് ചെയ്യപ്പെട്ട സഹായം യുഎസ് സൈനിക നടപടികളുടെ ഫലത്തെ ബാധിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.











