ചെന്നൈ : കരൂർ ദുരന്തത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ടിവികെ മേധാവി വിജയ്ക്ക് സമൻസ്. 2025 സെപ്റ്റംബർ 27 ന് കരൂരിൽ നടന്ന റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിക്കുകയും 60 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യാനാണ് സിബിഐ തീരുമാനം. ജനുവരി 12, 19 തീയതികളിൽ വിജയ്‌യെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് വ്യക്തമാക്കിക്കൊണ്ട് സിബിഐ വിജയ്‌ക്ക് സമൻസ് അയച്ചു. കേസിൽ ചില പുതിയ വസ്തുതകളും രേഖകളും കണ്ടെത്തിയതായാണ് സിബിഐ സൂചിപ്പിക്കുന്നത്. ഈ കാര്യങ്ങളിൽ വ്യക്തത തേടാനാണ് വിജയ്‌യെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്. കേസിൽ സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്നാണ് സിബിഐ അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ, വിഷയം അന്വേഷിക്കാൻ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ നിയമിക്കാൻ സുപ്രീം കോടതി സിബിഐ ഡയറക്ടറോട് നിർദ്ദേശിച്ചു. സിബിഐ അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ മുൻ സുപ്രീം കോടതി ജഡ്ജി അജയ് റസ്തോഗിയുടെ നേതൃത്വത്തിൽ ഒരു മേൽനോട്ട സമിതിയും രൂപീകരിച്ചിട്ടുണ്ട്.








