ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷങ്ങൾ പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ വിമാന സർവീസുകൾ വർധിപ്പിക്കുന്നതിനുള്ള സുപ്രധാന തീരുമാനം കൈകൊണ്ടിരിക്കുകയാണ് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. ഇന്ന് മുതൽ പശ്ചിമേഷ്യയിലേക്കും തിരിച്ചും 58 വിമാന സർവീസുകൾ ആരംഭിക്കുമെന്ന് എയർലൈൻസ് വ്യക്തമാക്കി. ജിദ്ദ, മസ്കറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലേക്ക് വിമാനങ്ങൾ സർവീസ് നടത്തും.
ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ നീക്കം സുഗമമാക്കുന്നതിനും തുടർച്ചയായ യാത്രാ സേവനങ്ങൾ ഉറപ്പാക്കുന്നതിനുമാണ് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും മുൻഗണന നൽകുന്നത്. രണ്ട് എയർലൈനുകളും ജിദ്ദയിലേക്ക് ആകെ എട്ട് വിമാന സർവീസുകൾ നടത്തും. എയർ ഇന്ത്യ എക്സ്പ്രസ് മസ്കറ്റിലേക്ക് 14 പതിവ് വിമാന സർവീസുകൾ നടത്തും. കൂടാതെ, യുഎഇയിലേക്ക് നിരവധി പ്രത്യേക വിമാന സർവീസുകളും നടത്തും. കൂടാതെ, നേരത്തെ ഉണ്ടായിരുന്ന സംഘർഷ സാഹചര്യത്തിൽ താൽക്കാലികമായി വിമാനങ്ങൾ തടസ്സപ്പെട്ട യാത്രക്കാർക്ക് അധിക ചെലവില്ലാതെ മറ്റൊരു തീയതിയിലേക്ക് യാത്ര റീബുക്ക് ചെയ്യാനോ പൂർണ്ണ റീഫണ്ട് ലഭിക്കാനോ കഴിയുമെന്ന് എയർലൈൻ അറിയിച്ചു. എയർലൈനിന്റെ വെബ്‌സൈറ്റ് അല്ലെങ്കിൽ ഹെൽപ്പ്‌ലൈൻ വഴി വിവരങ്ങൾ തേടാമെന്നും എയർ ഇന്ത്യ അറിയിച്ചു.








