പാലക്കാട് സിപിഎമ്മിലെ വിഭാഗീയത തെരുവിലേക്ക് പടരുന്നു. പി.കെ ശശി അനുകൂലിയായ മുൻ എസ്എഫ്ഐ നേതാവിനെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയ പി.എം ആർഷോയുടെ നടപടിയാണ് ഇപ്പോൾ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. എസ്എഫ്ഐ മുൻ മണ്ണാർക്കാട് ഏരിയാ സെക്രട്ടറി ഷാനിഫിനെതിരെയാണ് ആർഷോ ഭീഷണി മുഴക്കിയത്. “ഞാൻ എറണാകുളത്തുള്ള ആളാണ്, നിന്നെ തീർത്തുകളയും” എന്ന് ആർഷോ പറഞ്ഞതായാണ് ഷാനിഫിന്റെ പരാതി. വാട്സാപ്പ് കോളിലൂടെയായിരുന്നു ആർഷോയുടെ ഭീഷണിയും അസഭ്യവർഷവും. പാലക്കാട് ജില്ലാ കമ്മിറ്റി അംഗം കൂടിയായ ആർഷോയുടെ ഈ നടപടി പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
പി.കെ ശശിയെ ഒറ്റപ്പാലത്തോ ഷൊർണൂരോ വീണ്ടും മത്സരിക്കാൻ അനുവദിക്കില്ലെന്നും ആർഷോ ഫോൺ സംഭാഷണത്തിൽ വെല്ലുവിളിക്കുന്നുണ്ട്. നേരത്തെ, എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി കൂടിയായ ആർഷോ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് പി.കെ ശശി പരോക്ഷമായി വിമർശിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് വധഭീഷണിയിലേക്ക് നയിച്ചതെന്നാണ് സൂചന. പാർട്ടിയിലെ ഔദ്യോഗിക പക്ഷത്തിന്റെ മുഖമായ ആർഷോയും പുറത്താക്കപ്പെട്ട പി.കെ ശശിയുടെ അനുയായികളും തമ്മിലുള്ള പോര് കയ്യാങ്കളിയിലേക്ക് നീങ്ങുന്ന കാഴ്ചയാണിപ്പോൾ പാലക്കാട് കാണുന്നത്.
വിമത കൺവെൻഷനിൽ പങ്കെടുത്തതിനും പാർട്ടി നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ചതിനും പി.കെ ശശിയെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് ഈ നാടകീയ സംഭവങ്ങൾ. പാർട്ടിയുടെ സംഘടനാ മര്യാദകൾ ലംഘിക്കുന്നവരെ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന കർശന നിലപാടിലാണ് നേതൃത്വം. എന്നാൽ ആർഷോയെപ്പോലൊരു നേതാവ് ഗുണ്ടാ ശൈലിയിൽ ഭീഷണി മുഴക്കുന്നത് പാർട്ടിയുടെ ഇമേജിന് മങ്ങലേൽപ്പിച്ചതായി ഒരു വിഭാഗം പ്രവർത്തകർ കരുതുന്നു. ഷാനിഫിന്റെ പരാതിയിൽ പോലീസ് എന്ത് നടപടി സ്വീകരിക്കുമെന്നതും പാർട്ടി ഈ വിഷയത്തിൽ ആർഷോയ്ക്കെതിരെ അന്വേഷണം നടത്തുമോ എന്നതും വരും ദിവസങ്ങളിൽ നിർണ്ണായകമാകും.












