പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളവെ, പ്രവാസികളുടെ സുരക്ഷയെച്ചൊല്ലി രാഷ്ട്രീയം കളിക്കുന്ന കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എറണാകുളത്ത് വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥയെ കോൺഗ്രസ് രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണെന്നും പ്രകോപനപരമായ പ്രസ്താവനകളിലൂടെ വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷ അപകടത്തിലാക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഭാരതത്തിന്റെ എംബസികളും മിഷനുകളും 24 മണിക്കൂറും പ്രവാസികളുടെ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്നുണ്ടെന്നും സൗഹൃദ രാജ്യങ്ങളുമായി ചേർന്ന് ഓരോ പൗരനെയും സംരക്ഷിക്കുമെന്നും മോദി ഉറപ്പുനൽകി.
ഗൾഫിലെ പ്രതിസന്ധി രൂക്ഷമാകണമെന്നും അതുവഴി പ്രവാസികൾ അവിടെ കുടുങ്ങിക്കിടക്കണമെന്നുമാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. “നമ്മുടെ ആളുകൾ അവിടെ കുടുങ്ങിക്കിടക്കാനും അത് വെച്ച് മോദിയെ അധിക്ഷേപിക്കുന്ന റീലുകൾ ഉണ്ടാക്കി പ്രചരിപ്പിക്കാനുമാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇത് അങ്ങേയറ്റം നിർഭാഗ്യകരമാണ്,” പ്രധാനമന്ത്രി പറഞ്ഞു. ആഗോള തലത്തിൽ ഭാരതത്തിന്റെ പ്രതിച്ഛായ ഉയർന്നു നിൽക്കുന്ന സമയമാണിതെന്നും ആധുനിക അടിസ്ഥാന സൗകര്യ വികസനത്തിന് രാജ്യം നടത്തുന്ന നിക്ഷേപങ്ങളെ ലോകം പ്രശംസിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി റെക്കോർഡ് തുകയാണ് അനുവദിച്ചിട്ടുള്ളതെന്നും ഇതിന്റെ വലിയ ഗുണഭോക്താവ് കേരളമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആത്മനിർഭർ ഭാരതം ലക്ഷ്യമിട്ട് പെട്രോളിയം മേഖലയിൽ വൻ കുതിപ്പാണ് സർക്കാർ ലക്ഷ്യമിടുന്നത്. കൊച്ചി റിഫൈനറിയിലെ പോളിപ്രോപ്പിലീൻ യൂണിറ്റിന്റെ തറക്കല്ലിടൽ ഇതിന്റെ ഭാഗമാണ്. വ്യവസായ വളർച്ചയ്ക്കും ടൂറിസം മേഖലയ്ക്കും ഈ പദ്ധതികൾ കരുത്തുപകരും. കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനാണ് കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നത്. രാഷ്ട്രീയ പ്രേരിതമായ പ്രചാരണങ്ങൾക്ക് ചെവികൊടുക്കാതെ വികസനത്തിന്റെ പാതയിൽ കേരളം ഭാരതത്തിനൊപ്പം മുന്നേറണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.









