മസ്കറ്റ് : ഒമാൻ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണം നടത്തി ഇറാൻ. സലാല തുറമുഖത്ത് എണ്ണ ടാങ്കറുകൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. അൽ ജസീറയും ഒമാൻ ടിവിയും റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഡ്രോൺ ആക്രമണത്തിൽ സലാല തുറമുഖത്തെ എണ്ണ ടാങ്കുകൾക്ക് കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. ബ്രിട്ടീഷ് സമുദ്ര സുരക്ഷാ കമ്പനിയായ എംബ്രെയറും ആക്രമണം സ്ഥിരീകരിച്ചു.
ആക്രമണത്തിൽ വ്യാപാര കപ്പലുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല. ആക്രമണത്തെത്തുടർന്ന്, ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ-സെയ്ദ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി ബന്ധപ്പെട്ടു. ഇറാന്റെ പുതിയ പരമോന്നത നേതാവായതിന് ഹൈതം ആയത്തുള്ള മൊജ്തബ ഖമേനിയെ സുൽത്താൻ അഭിനന്ദിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇറാൻ ഒമാനിൽ ആക്രമണം നടത്തിയത്. ഒമാന്റെ മണ്ണിൽ നടന്ന ഈ ആക്രമണങ്ങളെ സുൽത്താൻ
ശക്തമായി എതിർക്കുകയും അപലപിക്കുകയും ചെയ്തു. ഒമാന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്താൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
ഹോർമുസ് കടലിടുക്കിന് സമീപവും ഇറാൻ കപ്പലുകൾ ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞ ദിവസം മൂന്ന് വ്യാപാര കപ്പലുകൾ ആക്രമിക്കപ്പെട്ടതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ റിപ്പോർട്ട് ചെയ്തു. ഈ മേഖലയിൽ നടക്കുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര വ്യാപാരത്തിനും സമുദ്ര സുരക്ഷയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.








